National
ബാബരി മസ്ജിദ്:ബിജെപി നേതാക്കളുടെ ഹര്‍ജി തള്ളി; അദ്വാനിക്കെതിരെഗൂഡാലോചന കുറ്റംചുമത്തി
ലക്നോ: ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും കേന്ദ്രമന്ത്രി ഉമാഭാരതിയും അടക്കമുള്ള 12 പ്രതികളുടെ വിടുതല്‍ ഹര്‍ജി ലക്നോവിലെ പ്രത്യേക സിബിഐ കോടതി തള്ളി. അഡ്വാനിയും ജോഷിയും ഉമാ ഭാരതിയും അടക്കമുള്ള എല്ലാ പ്രതികളും കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തിന് വിചാരണ നേരിടണം. വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് പ്രതികള്‍ക്കുമേല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി പ്രകാരം കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയത്.ഇതോടൊപ്പം കേസില്‍ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും അടങ്ങുന്ന 12 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
ഓരോരുത്തരും 50,000 രൂപവച്ച് കെട്ടിവച്ച് ജാമ്യം നേടാനാണ് കോടതി അനുമതി നല്‍കിയത്. അഡ്വാനി അടക്കമുള്ള പ്രതികള്‍ ഇന്നു കോടതിയില്‍ ഹാജരായി. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വാനി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇത് പ്രത്യേക സിബിഐ കോടതി നിഷേധിക്കുകയായിരുന്നു. കേസില്‍ ഗൂഡാലോനക്കുറ്റത്തിന് മുതിര്‍ന്ന ബിജെപി നേതാവ് വിചാരണ നേരിടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ്, ലക്നോവിലെ സിബിഐ കോടതിയിലേക്ക് മാറ്റിയത്. എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി അടക്കമുള്ള ബിജെപി നേതാക്കള്‍ ബാബ്റി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും കര്‍സേവകരെ പ്രേരിപ്പിച്ചെന്നുമാണ് സിബിഐ കേസ്.ബാബ്റി മസ്ജിദ് തകര്‍ത്തതിന് കര്‍സേവകര്‍ പ്രതികളായ കേസിനൊപ്പമാണ്.
ഗൂഢാലോചനക്കേസിലും വിചാരണ നടത്തുന്നത്. ആരോഗ്യകാരണങ്ങളാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നു വിടുതല്‍ നല്‍കണമെന്ന അഡ്വാനി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളിയിരുന്നു. കേസ് മാറ്റിവയ്ക്കുകയോ നേരിട്ട് ഹാജരാകുന്നതില്‍ നിന്നു ഒഴിവു അനുവദിക്കുകയോ ചെയ്യില്ലെന്നു സിബിഐ കോടതി ജഡ്ജി എസ്.കെ.യാദവ് നിലപാടെടുത്തു.ഗൂഢാലോചന, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തുക, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചരണവും ആരോപണവും ഉന്നയിക്കുക, തെറ്റായ പ്രസ്താനകള്‍, ക്രമസമാധാനതകര്‍ച്ചയുണ്ടാക്കുംവിധം അഭ്യൂഹം പ്രചരിപ്പിക്കുക എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അഡ്വാനി അടക്കമുള്ളവരെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്നു ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതിയുടെ 2010 ലെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പുനര്‍വിചാരണയ്ക്കുത്തരവിട്ടത്.
ഇരുപത്തഞ്ച് വര്‍ഷം പഴക്കമുള്ള കേസില്‍ ഒരു കാരണവശാലും വിചാരണ നീളാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടത്തി രണ്ടുവര്‍ഷത്തിനകം വിധി പറയണമെന്നും പരമോന്നത കോടതി കഴിഞ്ഞ മാസം പത്തൊന്പതിന് നിര്‍ദ്ദേശിച്ചു. വിധി പറയും വരെ വിചാരണ കോടതി ജഡ്ജിയെ മാറ്റരുതെന്നും വ്യക്തമാക്കി