Connect with us

Wayanad

തെരുവ് നായയുടെ കടിയേറ്റ് വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

മാനന്തവാടി: തെരുവ് നായയുടെ കടിയേറ്റ് വില്ലേജ് ഓഫീസറും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 14 പേര്‍ക്ക് പരുക്ക്. നാട്ടുകാരെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി നായയ നാല് മണിക്കൂറിന് ശേഷം തല്ലിക്കൊന്നു. സിവില്‍ സര്‍വീസ് മേളയുടെ ഭാഗമായി കായിക പരിശീലനത്തിനായി പോവുകയായിരുന്ന ചെറുകാട്ടൂര്‍ സെപ്ഷ്യല്‍ വില്ലേജ് ഓഫീസര്‍ പൂതാടി, കൊല്ലിക്കല്‍ കുമാരന്‍(45)നെയാണ് രാവിലെ ആറു മണിയോടെ കണിയാരത്ത് വെച്ച് പട്ടി ആക്രമിച്ചത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ മുഖത്താണ് കടിയേറ്റത്.
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപ്രതിയിലേക്ക് മാറ്റി. പിന്നീട് അമ്പുകുത്തി, കണിയാരം, ഒണ്ടയങ്ങാടി, ചോയ്മൂല, എടപെട്ടി, കല്ലിയോട്ട്, കല്ല്‌മൊട്ടംകുന്ന് എന്നിവിടങ്ങളിലും തെരുവ് നായ എത്തി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ മാരകമായി കടിച്ച് പരുക്കേല്‍പ്പിച്ചു.
തെരുവ് നായയുടെ ആക്രമണത്തില്‍ കണിയാരം ടി ടി ഐയിലെ വിദ്യാര്‍ഥികളായ അമ്പുകുത്തി ചോയ്മൂല കുവ്വക്കാട് അക്ഷയ്(ഏഴ്), ഓടപ്പുറം ശിഹാബുദ്ദീന്‍(9), കല്ലുമൊട്ടക്കുന്ന് പുത്തന്‍പുരയില്‍ പി ആര്‍ നന്ദന,കല്ലുമൊട്ടക്കുന്ന് കാരിക്കാ മുകിലില്‍ എബിന്‍(11), കല്ല്‌മൊട്ടംകുന്ന് കൂനാരത്ത് മുഹമ്മദ് സിനാന്‍(ഒമ്പത്), സഹോദരി ഫാത്വിമ(ഏഴ്), കണിയാരം സാന്‍ ജോസ് തോമസ് കോളജ് ബിരുദ വിദ്യാര്‍ഥി കല്ലിയോട്ട് കൂരിമണ്ണില്‍ മുബീന(എട്ട്), മാനന്തവാടി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി എടപ്പെട്ടി വലിയ വീട്ടില്‍ ഷര്‍മി(16), കാട്ടിക്കുളം ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി എടപ്പെട്ടി കൊല്ലിയില്‍ ശരണ്യ(17),കണിയാരം പുതുശേരി ശശീന്ദ്രന്‍(55), എടപ്പെട്ടി കൊടിയം കുന്നേല്‍ അഗസ്റ്റിന്‍(61) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നായയെകണ്ട് പരിഭ്രമിച്ച ഓടുന്നതിനിടെ വീണ് എടപ്പെട്ടി കിഴക്കേ പീടികയില്‍ ജൂബി(38)ന് പരുക്കേറ്റു. ജനങ്ങളെ ഭീതിയിലാഴ്ത്തിയ നായയെ ഒണ്ടയങ്ങാടിയില്‍ വെച്ച് നാട്ടുകാര്‍ തല്ലിക്കൊന്നു. സബ്കലക്ടര്‍ ശ്രീറാം സാംബറാവു, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.തെരുവ് നായയുടെ കടിയേറ്റ വര്‍ക്ക് അടിയന്തിര സഹായമായി റവന്യു വകുപ്പ് 2000 രൂപ നല്‍കി ഇവരുടെ തുടര്‍ചികിത്സ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അധി കൃതര്‍ ഉറപ്പ് നല്‍കി.