Wayanad
വയനാട്ടില്‍ ആദിവാസികളെ വംശഹത്യയിലേക്ക് തള്ളിവിടും വിധമുള്ള ചൂഷണം: സി പി ഐ നിയമസഭാ സമിതി
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസികളെ വംശഹത്യയിലേക്ക് തള്ളിവിടും വിധമുള്ള ചൂഷണങ്ങളാണ് നടക്കുന്നതെന്ന് സി പി ഐ നിയമസഭാ കമ്മിറ്റി ഉപനേതാവ് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, ഇ കെ വിജയന്‍ എം എല്‍ എ, ചിറ്റയംഗോപകുമാര്‍ എം എല്‍ എ, കെ അജിത്ത് എം എല്‍ എ, വി ശശി എം എല്‍ എ, ഗീതഗോപി എം എല്‍ എ എന്നിവര്‍ ചൂണ്ടിക്കാട്ടി. വയനാട്ടിില്‍ ആദിവാസികള്‍ക്ക് നേരെയുള്ള മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ ഏറി വരുവന്നുവെന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാന പ്രകാരം ജില്ലയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ച ശേഷം കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സംഘം.
തങ്ങള്‍ക്ക് നേരില്‍ ബോധ്യപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ മുഖ്യമന്ത്രിയും വകുപ്പു മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുകയും പരിഹാര നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്യുമെന്ന് എം എല്‍ എമാര്‍ അറിയിച്ചു. വയനാട്ടിലെ സ്ഥിതി വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഈ ജില്ലയിലെത്തി രാഷ്ട്രീയ കക്ഷി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഉന്നതതല യോഗം വിളിച്ചുചേര്‍ക്കണം. ആദിവാസികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനും കൊടിയ ചൂഷണത്തില്‍ നിന്ന് അവരെ സംരക്ഷിക്കാനും പൊതുസമൂഹത്തിനുള്ള ഉത്തരവാദിത്വവും നിര്‍വഹിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അടക്കം കടമ നിര്‍വഹിക്കാന്‍ ജാഗരൂകരാവണം. പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയാവു സംഭവങ്ങള്‍ വയനാട്ടില്‍ കൂടിവരികയാണ്. കുരങ്ങുപനി പോലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെട്ട് പതിനൊന്നോളം ആദിവാസികള്‍ മരിച്ചിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുന്നു.
ഇപ്പോഴും ചികില്‍സയില്‍ കഴിയുന്ന ആദിവാസികളില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ആദിവാസി കോളനികളില്‍ പലതിലും മദ്യവും മയക്കുമരുന്നും അരാജകാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഇത്തരം കോളനികളിലാണ് പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടിികള്‍ പോലും പീഡനത്തിന് ഇരയാവുന്നത്. മലയച്ചംകൊല്ലി, കടച്ചിക്കുന്ന് കോളനികളിലെ പീഡന വിവരങ്ങള്‍ ഇതിനകം പുറത്തുവന്നു.. രണ്ട് കോളനികളില്‍ മാത്രം നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഒരു കോളനിയില്‍ എത്തിയപ്പോള്‍ സ്‌കൂള്‍ പ്രായക്കാരായ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെ വിവരവും അറിഞ്ഞു. ഇതില്‍ ഒരുകുട്ടിയുടെ പ്രായം പതിനാറ് വയസാണ്.ഇത്തരം സംഭവങ്ങളില്‍ പോലീസില്‍ എത്തുന്ന പരാതികള്‍ പോലും ഒതുക്കി തീര്‍ക്കുകയോ അന്വേഷണം പോലും നടത്താതിരിക്കുകയോ ആണ്. പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചവരെ പരോക്ഷമായെങ്കിലും പിന്‍തുണയ്ക്കുന്ന നിലപാടാണ് പോലീസിന്റേത്. ഒരു പെണ്‍കുട്ടിയുടെ പിതാവ് തന്നെ കൊടുത്ത പരാതിയില്‍ പോലും പോലീസ് അന്വേഷണം ഉണ്ടായില്ല. മൂപ്പൈനാട് പഞ്ചായത്തിലെ ഒരു കോളനിയില്‍ മാത്രമാണ് ആദിവാസി വിഭാഗത്തല്‍പ്പെട്ട മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തത്. ഇവിടെയും പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ പുനരധിവാസവും കൗണ്‍സിലിംഗും ഫലവത്തായി നടപ്പായില്ല.പട്ടികവര്‍ഗ ക്ഷേമ വകുപ്പും ആരോഗ്യ വകുപ്പും പോലീസ്, എക്‌സൈസ് സംവിധാനങ്ങള്‍ ഒക്കെയും നോക്കുകുത്തിയാവുകയാണൊണ് ഓരോ കോളനിയില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരം. പല കോളനികളുടെയും ചുറ്റുപാട് തീര്‍ത്തും വൃത്തിഹീനമായ അവസ്ഥയിലാണ്. ബത്തേരി നഗരത്തോട് ചേര്‍ന്നുള്ള മാനിക്കുനി കോളനിയില്‍ എത്തിയപ്പോള്‍ ഇക്കാര്യം ബോധ്യപ്പെട്ടു. ഇവിടെ മുന്‍പ് കോളറ ബാധിച്ച് രണ്ട് പേര്‍ മരിച്ചിട്ടും കോളനിയിലെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ഒരു മഴ പെയ്താല്‍ തന്നെ നഗരമാലിന്യങ്ങള്‍ കോളനിയിലേക്ക് ഒഴുകി എത്തുകയാണ്. മൂലങ്കാവിനടുത്ത നായ്ക്കട്ടിയില്‍ ഒരു കുടിലില്‍ കഴിയുന്നത് ആറ് പണിയ കുടുംബങ്ങളാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം കൂടിയുള്ളത് മൂന്ന് സെന്റ് ഭൂമിയാണ്. ഭൂമിയും വീടും ആദിവാസികള്‍ക്ക് നല്‍കുമെന്ന വാഗ്ദാനങ്ങളൊന്നും നടപ്പാവുന്നില്ല. 8500ല്‍പ്പരം ആദിവാസികള്‍ വയനാട്ടില്‍ ഭൂമിയും വീടും ഇല്ലാത്തവരായുണൊണ് ഔദ്യോഗിക കണക്ക്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ ഭൂരഹിതരും ഭവനരഹിതരുമായിട്ടുള്ള ആദിവാസികളുള്ളത്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വയനാട്ടില്‍ ഭൂമി നല്‍കിയത് 750ല്‍ താഴെ ആദിവാസി കുടുംബങ്ങള്‍ക്ക് മാത്രം. വയനാട്ടില്‍ നി്ന്ന് പട്ടികവര്‍ഗത്തില്‍പ്പെട്ട മന്ത്രിയുണ്ടായിട്ടു പോലും ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയില്ല. ആദിവാസികള്‍ക്കിടയില്‍ കണ്ടുവരുന്ന ജനിതക രോഗമായ അരിവാള്‍ രോഗം ബാധിച്ചവര്‍ക്ക് ചികില്‍സയും മരുും ലഭ്യമാക്കുന്നതിലും തികഞ്ഞ അലംഭാവം നിലനില്‍ക്കുുവെന്ന് നെന്മേനി പഞ്ചായത്തിലെ നീലിമാങ്ങ കോളനി സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടു. ഇവിടെ ഗോപിയെന്ന യുവാവ് മരിച്ചത് അരിവാള്‍ രോഗത്തിന് യഥാസമയം മരുന്ന് ലഭിക്കാതെയാണ്. ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും മദ്യവും മയക്കുമരുന്നും നല്‍കി ആദിവാസികളെ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ ഈ ജില്ലയില്‍ സര്‍വസാധാരണമാണ്. ഇക്കാര്യത്തില്‍ മുനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടണം. നിലവില്‍ ആദിവാസി കോളനികളില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ മിറകടക്കാന്‍ പോലീസ്, എക്‌സൈസ്, റവന്യൂ, ആരോഗ്യം, പട്ടികവര്‍ഗ ക്ഷേമം, തദ്ദേശസ്വയംഭരണം, വനം എന്നീ വകുപ്പുകളുടെ ഏകോപിച്ച പ്രവര്‍ത്തനം ഫലപ്രദമായി നടത്തണം. കുരങ്ങുപനി ചികില്‍സയില്‍ അക്ഷന്തവ്യമായ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് ഉണ്ടായിട്ടുള്ളത്. ഇനിയും ഈ രോഗം വലിയ നാശം വിതയ്ക്കാനുള്ള സാഹചര്യം ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ രോഗ നിര്‍ണയത്തിലെ അതിപ്രധാന ഘടകമായ വൈറോളജി ലാബ് താമസംവിന ഈ ജില്ലയില്‍ സ്ഥാപിക്കാന്‍ നടപടി ഉണ്ടാവണം. കുരങ്ങുപനിയുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം വയനാട്ടില്‍ ലഭ്യമാക്കണം. ആദിവാസികള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന എല്ലാത്തരം ചൂഷണങ്ങളും തടയാന്‍ പൊതുസമൂഹത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ ആവശ്യമാണെന്ന നിഗമനത്തില്‍ തങ്ങള്‍ എത്തിയതായും എം എല്‍ എമാര്‍ പറഞ്ഞു.