Connect with us

National

ആന്ധ്രയില്‍ 12കാരിയും നവ വധുവും ബലാത്സംഗത്തിനിരയായി

Published

|

Last Updated

രാജാഹുമന്ദ്രി: ആന്ധ്രാ പ്രദേശില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ 12 വയസ്സുകാരിയും നവ വധുവും ബലാത്സംഗത്തിനിരയായി. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് രണ്ട് സംഭവങ്ങളും അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു.
12 വയസ്സുകാരിയെ യുവാവാണ് പീഡിപ്പിച്ചത്. നവ വധു കൂട്ട ബലാത്സംഗത്തിന് ഇരയാകുകയായിരുന്നു. രണ്ട് സംഭവങ്ങളിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കൃഷിയിടത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ബലാത്സംഗത്തിനിരയായത്. 25കാരനായ എം വേണുവെന്നയാളാണ് സംഭവത്തിലെ കുറ്റക്കാരനെന്ന് പോലീസ് അറിയിച്ചു.
തന്റെ സൈക്കിളില്‍ കുട്ടിയെ പിന്തുടര്‍ന്ന യുവാവ് ഒറ്റപ്പെട്ട കെട്ടിടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ ക്രൂരതക്ക് ഇരയാക്കിയതെന്ന് രാജനഗരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാഗ മുരളി വ്യക്തമാക്കി. സംഭവ ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതി ഒളിവിലാണ്.
രാജനഗരം ലാല ചെര്‍വു മേഖലയിലാണ് നവ വധു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെയാണ് യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയത്. ഓട്ടോയില്‍ കയറിയ യുവതിയെ ഓട്ടോ ഡ്രൈവറും മറ്റൊരാളുമാണ് റോഡരികിലേക്ക് വലിച്ചിട്ട് ബലാത്സംഗം ചെയ്തത്. ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു.
സംഭവ ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.