Business
പി എഫ് വഴിയുള്ള വേതന സബ്‌സിഡി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു
ന്യൂഡല്‍ഹി | എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ) വഴിയുള്ള വേതന സബ്‌സിഡി പദ്ധതി ഒമ്പത് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പി എഫില്‍ ചേരുന്ന പുതിയ ജീവനക്കാര്‍ക്കും വീണ്ടും ചേര്‍ന്നവര്‍ക്കും കൂടുതല്‍ പണം കൈവശമുണ്ടാകുന്ന പദ്ധതിയാണിത്. പ്രതിമാസ പി എഫ് കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നതിനാല്‍ കമ്പനികളുടെ ചെലവും കുറയും.
ജൂണ്‍ 30ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയാണ് നീട്ടിയത്. ഇതനുസരിച്ച് അടുത്ത മാര്‍ച്ച് 31 വരെ പദ്ധതിയുണ്ടാകും. പ്രതിമാസം പരമാവധി 15,000 രൂപ ശമ്പളമുള്ള, 2020 ഒക്ടോബര്‍ ഒന്നിനും 2022 മാര്‍ച്ച് 31നും ഇടയില്‍ ചേർന്ന/ചേരുന്ന എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കാറിന്റെ പി എഫ് സബ്‌സിഡി ലഭിക്കും.
പി എഫ് കുടിശ്ശികയുടെ 24 ശതമാനം കേന്ദ്ര സര്‍ക്കാര്‍ അടക്കും. ജീവനക്കാരനും കമ്പനിയും അടക്കേണ്ടതില്‍ 12 ശതമാനം വീതമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഓരോ മാസവും അടിസ്ഥാന ശമ്പളവും ചില അലവന്‍സുകളും കൂട്ടി 12 ശതമാനമാണ് ജീവനക്കാരന്‍ പി എഫില്‍ അടക്കേണ്ടത്. കമ്പനിയും 12 ശതമാനം അടക്കണം.