Articles
ലഹരിയിൽ മയങ്ങുന്നവർ; രക്ഷപ്പെടാന്‍ വഴികളുണ്ട്

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് എല്ലാ വര്‍ഷവും ജൂണ്‍ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാറുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്.
“ജീവന്‍ രക്ഷിക്കാന്‍ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകള്‍ പങ്കുവയ്ക്കുക” എന്നതാണ് 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്.
ജീവിതം പോലും വഴിതെറ്റിക്കുന്ന ലഹരി വസ്തുക്കളെക്കുറിച്ച് യുവജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലെന്നതാണ് വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന്റെ യഥാര്‍ത്ഥ കാരണം. കേവലം ഒരു വിനോദത്തിന് വേണ്ടി ആരംഭിക്കുന്ന പല ശീലങ്ങളും പിന്നീട് ഒഴിവാക്കാനാവാത്ത ലഹരിയോടുള്ള അടിമത്തമായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഒരിക്കലും പിന്‍മാറാന്‍ സാധിക്കാതെ ലഹരിയുടെ മത്തുപ്പിടിപ്പിക്കുന്ന ലോകത്തേക്ക് അവര്‍ വീണു പോകുന്നു. ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവ അനധികൃത മയക്കുമരുന്നുകളാണ്. ഇവ മനുഷ്യന്റെ കൊലയാളികളാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് ഗുണകരമല്ല.
മയക്കു മരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടി ലഹരിക്ക് അടിമയായിട്ടുണ്ട് എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഒരു വിദഗ്ധനായ ഡോക്ടറുടെയോ മാനസികരോഗ വിദഗ്ധന്റെയോ സഹായം തേടണം. വഴക്കു പറഞ്ഞിട്ടോ കുറ്റപ്പെടുത്തിയോ ദേഹോപദ്രവമേല്‍പിച്ചോ പരിഹാരം കാണാന്‍ സാധിക്കില്ല എന്ന് രക്ഷിതാക്കള്‍ മനസിലാക്കണം.
കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ മസ്തിഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ദു:ഖങ്ങള്‍ മറക്കാനും സന്തോഷത്തിനുവേണ്ടിയുമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നാണ് പല മയക്കുമരുന്ന് അടിമകളും പറയുന്നത്. വിഷാദരോഗം, അമിത ഉത്കണ്ഠ, സംശയരോഗങ്ങള്‍, ആത്മഹത്യാപ്രവണത എന്നിവയ്ക്ക് ലഹരി കാരണമുണ്ടാകുന്നുണ്ടെന്നാണ് സൈക്യാട്രിസ്റ്റ് ഡോ. പി എന്‍ സുരേഷ്‌കുമാറിന്റെ അഭിപ്രായം. കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനയുടെ പ്രധാന കാരണം ലഹരി ഉപയോഗമാണ്. ലഹരികള്‍ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും ഒപ്പം സമൂഹത്തെയും ബാധിക്കുമ്പോഴാണ് പലരും ഗൗരവകരമായി ചിന്തിക്കാന്‍ തുടങ്ങുക. ശീലം മാറ്റിയെടുക്കാന്‍ അപ്പോഴേക്കും ഏറെ പ്രയാസപ്പെടേണ്ടിവരും. ലഹരി ഉപയോഗത്തിനെതിരെ ആളുകളില്‍ പ്രചാരണം നടത്തുക എന്നത് മാത്രമല്ല, ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനവും കൂട്ടായ പ്രയത്നവുമാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.
മയക്കു മരുന്ന് പ്രചരിപ്പിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹമാണ്. മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമമാണ് 1985-ലെ എന്‍. ഡി. പി. എസ് ആക്ട്. ഇത് വളരെ ശക്തമായ ഒരു നിയമമാണ്. വ്യാവസായിക അളവില്‍ മയക്കുമരുന്നുകള്‍ കൈവശം വെക്കുകയോ കടത്തിക്കൊണ്ടു വരികയോ ചെയ്യുന്ന വ്യക്തിക്ക് 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ പിഴ ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
ജീവന് ഭീഷണിയാകുന്ന ലഹരിയില്‍ നിന്ന് എങ്ങനെ രക്ഷനേടാം?
മദ്യം, മയക്കുമരുന്ന്, പാന്‍മസാല, പുകവലി എന്നിങ്ങനെ ഏതുതരം ലഹരിക്കടിപ്പെട്ടവരും സ്വയം തീരുമാനമെടുത്ത് ഈ ശീലം നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടും തന്റെ തീരുമാനം അറിയിച്ച് പിന്തുണ നേടാവുന്നതാണ്. ഒറ്റദിവസം കൊണ്ട് നിര്‍ത്തുവാന്‍ സാധിക്കില്ലെങ്കില്‍ ലഹരിയുടെ ഉപയോഗം ക്രമേണ കുറച്ച് ഒരുമാസത്തിനുള്ളിലെങ്കിലും നിര്‍ത്താന്‍ ശ്രമിക്കുക. സ്വന്തം ശ്രമങ്ങള്‍ വേണ്ടത്ര വിജയിക്കുന്നില്ലെങ്കില്‍ ലഹരി വിമുക്ത ചികിത്സാ കേന്ദ്രവുമായോ ഡോക്ടറുമായോ ബന്ധപ്പെടുക.
ലഹരി വിമുക്ത ചികിത്സയ്ക്ക് പോയെന്നു കരുതി സമൂഹം ദുര്‍മാര്‍ഗിയാണെന്ന് വിധിയെഴുതുമെന്ന ധാരണ ആദ്യം ഒഴിവാക്കണം. ലഹരി ഉപയോഗം നിര്‍ത്തുമ്പോഴുണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയും ലഹരിവസ്തുക്കളുടെ തുടര്‍ന്നുള്ള ഉപയോഗം തടയാനുള്ള ചികിത്സയും ശാസ്ത്രീയമായി നടത്തേണ്ടതാണ്. കൂടാതെ സൈക്കോതെറാപ്പി, ബിഹേവിയര്‍ തെറാപ്പി, കൗണ്‍സിലിംഗ് തുടങ്ങിയ ചികിത്സകളും നല്‍കണം. കൗണ്‍സലിങ്ങിനെ ഉപദേശമായി കാണരുത്. ശാസ്ത്രീയമായ കൗണ്‍സലിങ്ങില്‍ കൗണ്‍സിലിങ്ങ് നല്‍കുന്നയാളും കൗണ്‍സിലിങ്ങ് സ്വീകരിക്കുന്നയാളും പരസ്പരം ബഹുമാനത്തോടെ അറിവുകള്‍ പങ്കുവയ്ക്കുകയും മുന്‍വിധികളില്ലാതെ അവയെ വിലയിരുത്തുകയും ചെയ്യുകയാണ് വേണ്ടത്. സഹതാപത്തിന് പകരം അനുതാപ പൂര്‍ണ്ണമായ സമീപനമാണ് കൗണ്‍സിലിങ്ങില്‍ അവലംബിക്കുന്നത്.
പൊതുവേ ലഹരിയില്‍നിന്നും മുക്തി നേടാന്‍ ഒരാളെ മാനസികമായും, ശാരീരികമായും, സാമൂഹികമായും ആവശ്യമെങ്കില്‍ സാമ്പത്തികമായും ആധ്യാത്മികമായും തയ്യാറെടുപ്പിക്കുന്ന രീതിയിലാണ് ചികിത്സ നല്‍കുന്നത്. ലഹരിക്കടിമപ്പെടുന്നത് തീര്‍ച്ചയായും ഒരു രോഗാവസ്ഥയാണ്. ഓരോ രോഗിയുടെയും ചികിത്സ, രോഗത്തിന്റെ തീവ്രത, സ്വഭാവം, ചുറ്റുപാടുകള്‍ എന്നിവയ്ക്കനുസരിച്ച് വ്യത്യസ്തമാണ്. രോഗാവസ്ഥയുടെ തീവ്രതയനുസരിച്ച് ഒ.പി. മുഖാന്തരമുള്ള ചികിത്സയോ അഡ്മിറ്റ് ചെയ്തു കൊണ്ടുള ചികിത്സയോ അവലംബിക്കാറുണ്ട്. ചികിത്സയ്ക്കിടയിലും ചികിത്സയ്ക്കുശേഷവും വീണ്ടും ലഹരിയുടെ ചതിക്കുഴിയില്‍പ്പെടാതിരിക്കാനും രോഗിയും കുടുംബവും സുഹൃത്തുക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്.
ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ വല്ലതും ദുസ്സഹമാണെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കേണ്ടതും അനുയോജ്യമായ പരിഹാരം ലഭ്യമാക്കേണ്ടതുമാണ്. ഇതിനകം സംഭവിച്ചുകഴിഞ്ഞ ദോഷഫലങ്ങളെ ഇല്ലായ്മ ചെയ്യാനും ലഹരിയുടെ അടിമത്തത്തില്‍നിന്നും രോഗിയെ മോചിപ്പിക്കുവാനുമാണ് പ്രധാനമായും ചികിത്സകര്‍ ശ്രമിക്കുക. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും മനശാസ്ത്ര വിഭാഗത്തില്‍ നേരിട്ടും ലഹരി വിമുക്ത ചികിത്സ ലഭ്യമാണ്. സ്വകാര്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടാന്‍ താല്‍പര്യപ്പെടുന്നവര്‍ അത്തരം കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ ലഭ്യതയും സൗകര്യങ്ങളും വിലയിരുത്തുന്നത് നന്നായിരിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി. എന്‍. സുരേഷ്‌കുമാര്‍
ഡയറക്ടര്‍, ചേതന-സെന്റര്‍ ഫോര്‍ ന്യൂറോ സൈക്യാട്രി, കോഴിക്കോട്.