Connect with us

Articles

ട്വന്റി ട്വന്റി: ആഘോഷിക്കാന്‍ വരട്ടെ

Published

|

Last Updated

2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ പിന്തള്ളി കിഴക്കമ്പലത്ത് അധികാരത്തിലേറിയ ട്വന്റി ട്വന്റിയെ വലിയ പ്രതീക്ഷയോടെയാണ് അധികമാളുകളും നോക്കിക്കണ്ടത്. ട്വന്റി ട്വന്റിയുടെ പിന്നാമ്പുറങ്ങള്‍ അനാവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത ആ സമയത്ത് ഇരു മുന്നണികളിലും പ്രതീക്ഷയറ്റവര്‍ ബദല്‍ രാഷ്ട്രീയ സാധ്യതയായി ഇതിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമെ തൊട്ടടുത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ കൂടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരച്ചെങ്കോലേന്തിയ ട്വന്റി ട്വന്റിക്കെതിരെ, അവര്‍ മുന്നോട്ട് വെക്കുന്ന അരാഷ്ട്രീയതക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്.

ട്വന്റി ട്വന്റി അധികാരത്തിലേക്ക്‌
വന്ന വഴി
വര്‍ഷങ്ങളായി കിഴക്കമ്പലം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് കമ്പനിയായ കിറ്റെക്‌സാണ് ട്വന്റി ട്വന്റിക്ക് പിന്നിലുള്ളത്. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി എസ് ആര്‍) ചെലവഴിക്കാനുള്ള ട്രസ്റ്റായിട്ടാണ് ട്വന്റി ട്വന്റിക്ക് കിറ്റെക്‌സിന്റെ മേധാവി സാബു എം ജേക്കബ് 2013ല്‍ ബീജാവാപം നല്‍കിയത്. കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് വിവിധ സോഷ്യല്‍ വെല്‍ഫെയര്‍ പദ്ധതികള്‍ നടത്തി ജനകീയ അടിത്തറ ഉണ്ടാക്കിയ ട്വന്റി ട്വന്റി 2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് രാഷ്ട്രീയ രംഗപ്രവേശനം നടത്തിയത്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ 17ലും മൂന്ന് മുന്നണിയെയും നിലംപരിശാക്കി മൃഗീയ ഭൂരിപക്ഷത്തോടെ ട്വന്റി ട്വന്റി ജയിച്ചു കയറി.

ഇരു മുന്നണികളും മാറി മാറി ഭരിച്ച പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റിലൊതുങ്ങിയപ്പോള്‍ സി പി എം ചിത്രത്തിലേ ഇല്ലാതായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും പലയിടത്തും സംയുക്ത സ്ഥാനാര്‍ഥികളെ നിര്‍ത്തി ട്വന്റി ട്വന്റിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കിഴക്കമ്പലത്തിനു പുറമെ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ കൂടി നേടി അവര്‍ കൂടുതല്‍ കരുത്തു കാട്ടുകയാണുണ്ടായത്.

എന്താണ് സി എസ് ആര്‍
കമ്പനികള്‍ തങ്ങളുടെ ആകെ മൂലധനത്തിന്റെ ഒരോഹരി സാമൂഹിക പ്രതിബദ്ധതക്ക് വേണ്ടി മാറ്റിവെക്കുക, അതുവഴി സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുക എന്നതാണ് സി എസ് ആര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും മൂലധനങ്ങള്‍ ഉപയോഗിച്ച് കോടികള്‍ സമ്പാദിക്കുന്ന കമ്പനികള്‍ തങ്ങളുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം സമൂഹത്തിനു വേണ്ടി, പരിസ്ഥിതിക്കായി തന്നെ ചെലവഴിക്കുന്നു എന്ന് ലളിതമായി പറയാം.

വ്യവസായ ശാലകളുടെ സാമൂഹിക പ്രതിബദ്ധത എന്ന ആശയം വ്യവസായവത്കരണത്തിന്റെ കാലം മുതലേ ഉണ്ടെങ്കിലും സി എസ് ആറിന്റെ ആധുനിക രൂപം ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ് ഉരുവം പ്രാപിക്കുന്നത്. പല രാജ്യങ്ങളിലും നിര്‍ബന്ധ സി എസ് ആര്‍ നിലവിലുണ്ട്. അതിന് ശക്തമായ നിയമ വ്യവസ്ഥയുമുണ്ട്. കമ്പനി ആക്ട് 2013 പ്രകാരമാണ് ഇന്ത്യയില്‍ സി എസ് ആര്‍ നിര്‍ബന്ധമാകുന്നത്. 1,000 കോടി ടേണ്‍ ഓവറുള്ളതോ, 500 കോടിക്കുമേല്‍ ആസ്തിയുള്ളതോ, അഞ്ച് കോടിയില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്നതോ ആയ എല്ലാ കമ്പനികളും തങ്ങളുടെ ലാഭത്തിന്റെ രണ്ട് ശതമാനമെങ്കിലും സി എസ് ആറിനായി മാറ്റിവെക്കണം എന്നാണ് കമ്പനി ആക്റ്റ് 2013ല്‍ നിഷ്‌കര്‍ഷിക്കുന്നത്.

അധികാരത്തിലേക്കുള്ള
കോര്‍പറേറ്റ് പാലം
ഒരു കോര്‍പറേറ്റ് കമ്പനി നിര്‍ബന്ധമായും ചെലവഴിക്കേണ്ട സി എസ് ആര്‍ ഒരു ഗ്രാമപഞ്ചായത്തില്‍ മാത്രമായി നിക്ഷേപിച്ച് അത് തങ്ങളുടെ ഔദാര്യവും സേവനവുമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ശേഷം അത് വോട്ടാക്കി മാറ്റിയുമാണ് ട്വന്റി ട്വന്റി അധികാരത്തിലേക്കുള്ള വഴി വെട്ടിയത്. സി എസ് ആര്‍ എങ്ങനെ ചെലവഴിക്കണമെന്ന് കമ്പനി ആക്ടില്‍ കൃത്യമായ വ്യവസ്ഥയില്ലാത്തത് കൊണ്ട് ഇതിനെ നിയമപരമായി പ്രശ്‌നവത്കരിക്കാനാകില്ല. കമ്പനികള്‍ തങ്ങളുടെ പോപുലാരിറ്റി വര്‍ധിപ്പിക്കാനായി ഇതിനെ വ്യാപകമായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത് വെച്ച് വോട്ട് പിടിക്കുന്നത് അരാഷ്ട്രീയമാണെന്നതില്‍ തര്‍ക്കമില്ല. നിയമ പ്രശ്‌നത്തില്‍ നിന്ന് വഴുതി മാറാന്‍ ഏതെങ്കിലുമൊരു വിധം തങ്ങള്‍ ചെലവഴിക്കേണ്ട ഫണ്ട് ഉപയോഗിച്ച് നാട്ടുകാര്‍ക്ക് സൗജന്യങ്ങള്‍ നല്‍കി, മാലിന്യ പ്രശ്‌നമടക്കമുള്ള കമ്പനിയുടെ തെറ്റായ ചെയ്തികളെ ചോദ്യം ചെയ്യാനാകാത്ത വിധം അവരെ രാഷ്ട്രീയ അടിമകളാക്കുന്നതിലൂടെ ട്വന്റി ട്വന്റി ജനാധിപത്യത്തെ വിലക്ക് വാങ്ങുകയാണ് ചെയ്യുന്നത്.

ഇതിനു പുറമെ പഞ്ചായത്ത് ഭരണ സമിതിയെ കമ്പനിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങുന്ന റാന്‍മൂളികളുമാക്കുന്നുണ്ട് ട്വന്റി ട്വന്റി. ഇതിനായി സര്‍ക്കാര്‍ ഓണറേറിയത്തിനു പുറമെ പ്രസിഡന്റിന് 25,000 രൂപയും വൈസ് പ്രസിഡന്റിന് 15,000 രൂപയും അംഗങ്ങള്‍ക്ക് 10,000 രൂപയും എല്ലാ മാസവും കമ്പനി ശമ്പളമായി നല്‍കി വരുന്നു. കിറ്റെക്‌സ് മേധാവി സാബു എം ജേക്കബിന്റെ കീഴിലെ ജോലിക്കാരായി മാത്രമാണ് കമ്പനി ഭരണ സമിതിയെ കാണുന്നതെന്ന് അവിടുന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ മനംമടുത്ത് രാജിവെച്ച കിഴക്കമ്പലം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബിന്റെ വെളിപ്പെടുത്തലുകള്‍ ഇതിനെ ശരിവെക്കുന്നു.

നിലവിലെ പഞ്ചായത്തീ രാജ് നിയമത്തിലും കമ്പനി ആക്ടിലും കോര്‍പറേറ്റുകളുടെ ഇത്തരം അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ തടയുന്ന വകുപ്പുകളില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. പൊതുവെ പ്രബുദ്ധമായ കേരളത്തില്‍ ഇങ്ങനെയാകാമെങ്കില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ജനാധിപത്യത്തെ അട്ടിമറിക്കുന്ന കിഴക്കമ്പലം മാതൃകകള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാകില്ല. കോര്‍പറേറ്റുകളെ ചേര്‍ത്ത് നിര്‍ത്തുന്ന ഭരണകൂടം കേന്ദ്രത്തില്‍ ഭരണം കൈയാളുമ്പോള്‍ പ്രത്യേകിച്ചും. നാല് പഞ്ചായത്തുകളിലെ ഭരണം പണം കൊടുത്ത് വാങ്ങാന്‍ കിറ്റെക്‌സെന്ന കോര്‍പറേറ്റ് കമ്പനിക്കായെങ്കില്‍ അമ്പാനിമാരും അദാനിമാരും ഇന്ത്യയിലെ ഒരോ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കാലം അതിവിദൂരമല്ല.

---- facebook comment plugin here -----

Latest