Local News
കൊവിഡ്: പത്തനംതിട്ടയില്‍ കോടതികളുടെയും പോലീസ് സ്‌റ്റേഷന്റെയും പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കും
പത്തനംതിട്ട | അഭിഭാഷകര്‍ക്കിടയിലും പോലിസുകാര്‍ക്കിടയിലും കൊവിഡ് 19 സ്ഥീരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതിനാൽ ജില്ലാ ആസ്ഥാനത്തെ കോടതികളുടെയും പോലീസ് സ്‌റ്റേഷന്റെയും പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കും. ഇന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചു. 12 പേരെ പരിശോധിച്ചതില്‍ നിന്നാണ് ഏഴ് പേര്‍ക്ക് രോഗം സ്ഥീരികരിച്ചത്.
ഇതേ തുടര്‍ന്ന് സീനിയര്‍ ഉദ്യോഗസ്ഥരടക്കം പോലീസുകാര്‍ ക്വാറന്റൈനില്‍ പോയതോടെ സ്‌റ്റേഷന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിട്ടുണ്ട്. ഇനി മുതല്‍ അത്യാവശ്യ പരാതികള്‍ മാത്രമേ സ്റ്റേഷനില്‍ സ്വീകരിക്കുകയുള്ളുവെന്ന് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു. ഇതിനിടയിലാണ് പത്തനംതിട്ടയിലെ അഭിഭാഷകര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥീരികരിച്ചത്. ഇതിനെ തുടര്‍ന്ന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനും പരിസരവും ഉള്‍പ്പെടുന്ന പ്രദേശം നിലവില്‍ കണ്ടെയ്‌മെന്റ് സോണിലുമാണ്.
പത്തനംതിട്ടയില്‍ ഇന്ന് 378 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 49 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 323 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 28 പേരുണ്ട്. ജില്ലയില്‍ ഇതുവരെ 10982 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 151 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7686 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3128 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2955 പേര്‍ ജില്ലയിലും 173 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതടക്കം 21290 പേര്‍ നിരീക്ഷണത്തിലാണ്.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 887 സാമ്പിളുകള്‍ ശേഖരിച്ചു. 1907 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.46 ശതമാനമാണ്.