Connect with us

Kerala

ലൈഫ് മിഷന്‍ അഴിമതി: ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം  |വടക്കാഞ്ചേരിയില്‍ റെഡ്‌ക്രെസന്റ് നിര്‍മ്മിച്ചു നല്‍കുന്ന ഭവനസമുച്ചയം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ലൈഫ് മിഷന്‍ പദ്ധതിക്ക് മൊത്തത്തില്‍ എതിരായി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 20 കോടിയുടെ കരാര്‍ തുകയില്‍ ഇടനിലക്കാര്‍ തുക കൈപ്പറ്റിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ലൈഫ് പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിവരുന്ന വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുന്‍കാലത്ത് പല പദ്ധതികളിലുമായി പൂര്‍ത്തിയാകാതെ കിടന്ന വീടുകള്‍, ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍ എന്നിവര്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് ലൈഫ്. സമയബന്ധിതമായി രണ്ട് ലക്ഷം വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് 2020 ഫെബ്രുവരിയില്‍ പ്രഖ്യാപനം നടത്തി. നവംബര്‍ അവസാനത്തോടെ അമ്പതിനായിരം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും. മുന്‍പ് അവസരം നഷ്ടപ്പെട്ടവര്‍ക്കും പല കാരണങ്ങളാല്‍ വീട് ലഭിക്കാത്തവര്‍ക്കും ഒരിക്കല്‍ കൂടി അപേക്ഷിക്കുവാന്‍ ഇന്ന് വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. ഇതാണ് ലൈഫ്. വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെ മൊത്തത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് എതിരായി മാറ്റുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

വടക്കാഞ്ചേരിയിലെ പാര്‍പ്പിട സമുച്ചയ നിര്‍മാണത്തില്‍ ഏതെങ്കിലും രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ സുതാര്യമായ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. നിയമ സംവിധാനത്തില്‍ കൂടിയായിരിക്കും അത്തരം നടപടികള്‍ ഉണ്ടാവുക. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തലിലുണ്ടാവില്ല.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്ക് എംഒയുവിന്റെ കോപ്പി ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള മറുപടിയായി ചോദിച്ച രേഖകള്‍ നല്‍കുന്നതിന് സര്‍ക്കാരിന് ഒരുതരത്തിലുള്ള അലംഭാവവും ഉണ്ടാകില്ല- മുഖ്യമന്ത്രി പറഞ്ഞു

Latest