National
വിഷം കലർന്ന ചപ്പാത്തി കഴിച്ച് ജഡ്ജിയും മകനും മരിച്ച സംഭവം : സ്ത്രീയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ
ഭോപ്പാൽ| ദിവസങ്ങൾക്ക് മുമ്പ് വിഷം കലർന്ന ചപ്പാത്തി കഴിച്ച് മധ്യപ്രദേശിൽ ജഡ്ജിയും മകനും മരിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. വിഷം ചേർത്ത ഗോതമ്പ് പൊടി കൊണ്ടുണ്ടാക്കിയ ചപ്പാത്തി കഴിച്ചാണ് ജഡ്ജി ബെതുൽ മഹേന്ദ്ര ത്രിപാഠിയും 33 വയസ്സുള്ള അദ്ദേഹത്തിന്റെ മകനും മരിച്ചത്.
വീട്ടിലെ ഐക്യവും സമാധാനവും നിലനിർത്താൻ നടത്തിയ പൂജയുടെ പ്രസാദമാണെന്ന് അവകാശപ്പെട്ടാണ് ചിന്ദ്വാര ജില്ലയിൽ ഒരു എൻ ജി ഒ നടത്തുന്ന അറസ്റ്റിലായ യുവതി സന്ധ്യാ സിംഗ് ജഡ്ജിയുടെ കുടുംബത്തിന് വിഷം കലർന്ന ഗോതമ്പ് പൊടി നൽകുന്നത്. ജൂലൈ 20ന് പൂജക്ക് ശേഷം ജഡ്ജി ഗോതമ്പ് പൊടി വീട്ടിലേക്ക് കൊണ്ടുവരികയും അത്താഴത്തിന് അതേ മാവ് ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുകയും ചെയ്തു. ഇത് കഴിച്ച ജഡ്ജിയും മൂത്ത മകനും ചർദിക്കാൻ തുടങ്ങി. 23ന് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് 25ന് ഇരുവരെയും നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി തൊട്ടടുത്ത ദിവസം മകൻ മരിച്ചു. ഞായറാഴ്ചയാണ് ജഡ്ജി മരിക്കുന്നത്. ത്രിപാഠിയുടെ ഇളയ മകൻ ആശിഷിനും ചപ്പാത്തി കഴിച്ച ശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
സന്ധ്യാ സിംഗ് ജഡ്ജിയുടെ കുടുംബത്തെ കൊലപ്പെടുത്താൻ വേണ്ടി കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണിതെന്നാണ് എസ് പി സിമല പ്രസാദ് പറയുന്നത്. ത്രിപാഠിയുമായുള്ള സുഹൃദ്ബന്ധം താളം തെറ്റിയപ്പോഴുണ്ടായ നിരാശയിലാണ് ജഡ്ജിയുടെ കുടുംബത്തെ കൊല്ലാൻ ഇവർ തീരുമാനിച്ചതെന്ന് എസ് പി പറഞ്ഞു.
പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കാനുള്ള പൂജക്കായി ഗോതമ്പ് മാവ് വേണമെന്ന് 45 കാരിയായ സന്ധ്യ ത്രിപാഠിയോട് ആവശ്യപ്പെട്ടിരുന്നു. സന്ധ്യാ സിംഗിനെയും ഡ്രൈവറെയുമാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിയുൾപ്പെടെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.