Connect with us

Socialist

ട്രോള് നിർത്തി ജനാധിപത്യ ഇടങ്ങളെ തിരിച്ചു പിടിക്കാൻ ഇറങ്ങേണ്ട സമയം

Published

|

Last Updated

1947, മാർച്ചു മാസം എട്ടാം തിയ്യതി, ദില്ലിയിൽ, അന്നത്തെ ദില്ലി പ്രോവിന്സിലെ രാഷ്ട്രീയ സ്വയം സേവക സംഘ പ്രവർത്തകരുടെ ഒരു റാലി നടന്നിരുന്നു. ഒരു ലക്ഷം സ്വയംസേവകർ അന്ന് ദില്ലിയിൽ നിന്ന് മാത്രം അതിൽ പങ്കെടുത്തു. രണ്ടു ദിവസത്തിന് ശേഷം ദരിയാഗഞ്ജിലെ ശ്യാം ബീഹാറി ലാലിന്റെ വസതിയിൽ വെച്ച് ചേർന്ന RSS യോഗത്തിൽ വെച്ച് ഹിന്ദു നശിച്ചാൽ സംഘം നശിക്കുമെന്നും എന്ത് വിലകൊടുത്തും ഹിന്ദു രാഷ്ട്രം സംരക്ഷിക്കുമെന്നും അസന്നിഗ്ധമായി പറഞ്ഞത് സാക്ഷാൽ ഗോൾവാൾക്കർ തന്നെ ആയിരുന്നു. സംഘം ഹിന്ദുക്കളെ ഒന്നിപ്പിക്കുമെന്നും ക്യാപിറ്റലിസ്റ്റുകൾ പണം തന്നു, ഈ ലക്ഷ്യത്തെ സഹായിക്കണമെന്നും പറഞ്ഞയുടൻ ഒരു ലക്ഷം രൂപയാണ് ലാലാ ഹരിചന്ദ് എന്ന വ്യാപാരി സംഭാവന ചെയ്തത് . അതിനു ശേഷം ജൂൺ 3 നു മാത്രമാണ് വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്നോർക്കണം.

വിഭജനത്തിനു ശേഷം, പുറത്തിറങ്ങിയ ഓർഗനൈസർ എന്ന RSS മുഖപത്രത്തിൽ “Wither Mahatma Gandhi ” എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ലേഖനത്തിൽ കൃത്യമായി അവർ പറയുന്നുണ്ട്, ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവൻ സംഘടിപ്പിച്ചു, ഒന്നിപ്പിച്ചു നിർത്തി ലോകത്തിലെ ഒരു രാഷ്ട്രത്തിനും പരാജയപ്പെടുത്താൻ പറ്റാത്ത അതിശക്തമായ ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റാൻ പറ്റിയ അനിതരസാധാരണമായ ചരിത്രാവസരമാണ് മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയെന്ന മനുഷ്യൻ പാടെ നശിപ്പിച്ചു കളഞ്ഞതെന്നു. കൂടുതൽ അറിയാൻ രാമചന്ദ്ര ഗുഹയുടെ ക്ലാസിക് പുസ്തകമായ Gandhi: The Years that changed the World വിശദമായി വായിക്കുക.

അന്നത്തെ അതേ, RSS ആണ് ഇന്ന് മൻ മേ ബാപ്പു എന്നും പറഞ്ഞു ഗാന്ധി സങ്കൽപ്പയാത്ര നടത്തുന്നത് എന്നോർത്താൽ മനസിലാകും, എത്രത്തോളം കാപട്യത്തിന്റെ മുകളിൽ കേറി നിന്നാണ് ഇവർ ജനങ്ങളെ സ്വാധീനിക്കുന്നതെന്നു.കാരണം, ഇന്നും ഗോൾവാൾക്കർ അല്ല ഗാന്ധിജിയാണ് ഇന്ത്യൻ മനസിനെ സ്വാധീനിക്കുന്നത് എന്ന് അവർക്ക് അറിയാം.

ചുരുക്കത്തിൽ ഒരു കാലത്തും ഒരു സനാതനത്വവും, അവരെ സ്വാധീനിച്ചിട്ടില്ല. ചിത്പവൻ ബ്രാഹ്മണന്റെ ലോകബോധമാണ് അവരെ എന്നും നയിച്ചത്, ഇന്നും നയിക്കുന്നത്.
അത് കൊണ്ടാണല്ലോ ഹിന്ദുവിന്റെ രക്ഷകർ ആകുമ്പോഴും ദളിതരെ പൊതു കിണറ്റിൽ നിന്നും,
വെള്ളം എടുക്കാൻ പോലും അനുവദിക്കാത്ത അയിത്തം ഒരു വശത്തു ആഘോഷിച്ചു കൊണ്ടുതന്നെ വർധിച്ചു വരുന്ന മുസ്ലിം ജനസംഖ്യയിൽ വ്യാകുലപ്പെടുന്നത്!

എന്നിട്ടും, 1947 ഇൽ തന്നെ അത്രയേറെ ശക്തമായിട്ടും, ഇന്ത്യ എന്ന ബഹുസ്വര ആശയത്തെ തൊടാൻ പോലും അവർക്കു സാധിക്കാതിരുന്നത്, പാർലിമെന്ററി ജനാധിപത്യത്തിൽ സംഘം ഒന്നുമല്ലാത്തത് കൊണ്ട് മാത്രമാണ്.

ഒടുവിൽ, പൗരത്വബിൽ ഇന്ന് ഒരായിരം നുണക്കൂമ്പാരങ്ങൾക്കു മുകളിൽ കൂടി പാസ്സാകുമ്പോൾ, ഇല്ലാതായി പോയത് ഇന്ത്യയെ ഇതുവരെ നയിച്ച, അമൂർത്തമെങ്കിലും വളരെ ശക്തമായിരുന്ന “മതേതര- ബഹുസ്വര സമൂഹം “എന്ന ഐഡന്റിറ്റിയാണ്.

ഇന്ന്, നമ്മൾ, ശരിക്കും തോറ്റ ജനതയായി.. അശ്രദ്ധയും, അലസതയും, ഈഗോയും, അഹങ്കാരവും, മണ്ടത്തരവും കൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അടിയറവ് പറഞ്ഞു, അധികാരം സ്വർണ്ണത്തളികയിൽ ഫാസിസത്തിനു കാഴ്ച വെച്ച് കൊടുത്ത നിർഗുണന്മാർ…. ’will of the people’ എന്ന് അമിത് ഷായ്ക്ക് അഭിമാനിക്കാൻ ഉള്ള സാഹചര്യം ഒരുക്കിക്കൊടുത്ത നമ്മൾ തന്നെയാണ് ഇതിനു പരിഹാരം കാണേണ്ടത്. പ്രതിഷേധം ഇവിടെ അല്ല വേണ്ടത് . തെരുവിൽ ആണ് . ജനാധിപത്യരീതിയിൽ തന്നെയാണ് നമ്മൾ പ്രതികരിക്കേണ്ടത് . അതിനു ആദ്യം വേണ്ടത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‍നം ആണിത് എന്ന തെറ്റിദ്ധാരണ പൊതു സമൂഹത്തിൽ പരത്താതിരിക്കൽ ആണ്. ഇന്ത്യ എന്ന ആശയവും, ബഹുസ്വരതയിൽ ഊന്നിയ അതിന്റെ ആവിഷ്ക്കാരവും ആണ് ഇവിടെ വെല്ലുവിളിക്കപ്പെട്ടതു. ഏറ്റവും അപകടകരമായ കാൽവെയ്പ്. എല്ലാ മതേതര ലിബറൽ മനുഷ്യരും ട്രോള് നിർത്തി ഗൗരവമായി നമ്മുടെ ജനാധിപത്യ ഇടങ്ങളെ തിരിച്ചു പിടിക്കാൻ ഇറങ്ങേണ്ട സമയമാണിത്. ഇവിടെയും തോറ്റാൽ ഇനിയൊരു തിരിച്ചു വരവിനു നമ്മൾ ഒരു പാട് കാത്തിരിക്കേണ്ടി വരും. എന്തുകൊണ്ടെന്നാൽ അപരത്വം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാൽ, it is very easy to manufacture consent. അതാണ് ഇന്നലെ അമിത് ഷാ ജനഹിതം – will of the People – എന്ന് പറഞ്ഞതും. അത് വെറും വാക്കായിരിക്കില്ല….

www.facebook.com/sudha.menon.90

Latest