Kozhikode
ജോളിയുമായി ബന്ധം; ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിൽ ആരോപണ വിധേയനായ പ്രാദേശിക മുസ്‌ലിം ലീഗ് നേതാവ് വി കെ ഇമ്പിച്ചിമോയിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അദ്ദേഹത്തെ മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കേസിലെ പ്രധാന പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കാനും മറ്റും ഒത്താശ ചെയ്‌തെന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം ഇമ്പിച്ചിമോയിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
വ്യാജരേഖ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ജോളിയുടെ റേഷൻ കാർഡും മറ്റ് രേഖകളും ഇമ്പിച്ചിമോയിയുടെ വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ മകന്റെ കടയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു.
ഇത്തരം രേഖകൾ ഇമ്പിച്ചിമോയിയെ ഏൽപ്പിച്ചിട്ടുണ്ടെന്ന് ജോളി നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ, ജോളിയുടെ അറസ്റ്റിന് തൊട്ടു മുന്പത്തെ ദിവസങ്ങളിൽ ജോളിയും ഇമ്പിച്ചിമോയിയും തമ്മിൽ നിരവധി തവണ സംസാരിച്ചതായും വിവരമുണ്ടായിരുന്നു.
എന്നാൽ, പ്രാദേശികമായി ലീഗിനുള്ളിലെ വിഭാഗീയതയാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെന്നായിരുന്നു ഇമ്പിച്ചിമോയിയുടെ വിശദീകരണം.