Connect with us

National

കഫേ കോഫി ഡേ സ്ഥാപകന്‍ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

Published

|

Last Updated

മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു ബോളാര്‍ ഹൊയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി പുഴയില്‍നിന്നാണ് ബുധനാഴ്ച രാവിലെ ആറുമണിയോടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചിക്മംഗളൂരുവിലേക്ക് കൊണ്ടുപോകും.

തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. മംഗളൂരു നേത്രാവതി പാലത്തില്‍ വച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. ഇവിടെ വച്ചാണ് അവസാനമായി സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചതെന്ന് കര്‍ണാടക പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പാലത്തിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി. ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്ക് താഴ്ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീന്‍പിടിത്തക്കാരനും പോലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം കണ്ടെടുത്ത കത്ത് സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് മംഗളൂരു പോലീസ് സ്ഥിരീകരിച്ചു. കയ്യക്ഷരം സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ പീഡനമേറ്റെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Latest