Connect with us

Kerala

വേങ്ങരയില്‍ ആരാവും? പകരക്കാരന്‍

Published

|

Last Updated

വേങ്ങര: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചതോടെ അടുത്ത അങ്കം വേങ്ങരയില്‍. ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ച സജീവമാവുകയാണ്. അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ പി എ മജീദ് എന്നിവരുടെ പേരുകളാണ് സജീവ ചര്‍ച്ചയിലുള്ളത്. താനൂരില്‍ ഇടതു സ്വതന്ത്രനായ വി അബ്ദുറഹ് മാനോട് കഴിഞ്ഞ തവണ കനത്ത പോരാട്ടത്തില്‍ പരാജയപ്പെട്ട മുന്‍ എം എല്‍ എയും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയെയാണ് ഒരു വിഭാഗം താല്പര്യപ്പെടുന്നത്. കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ ഉണ്ടാക്കിയെടുത്ത പേര് നിലനിര്‍ത്താന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് കഴിയുമെന്ന് ഈ വിഭാഗം വിലയിരുത്തുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കെ പി എ മജീദിന്റെ പേര് സജീവമാണെങ്കിലും ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അത്രകണ്ട് സ്വീകാര്യതയില്ല. സംസ്ഥാനരാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വിടവ് നികത്താന്‍ പാര്‍ട്ടി സെക്രട്ടറി തന്നെ നിയമസഭയിലെത്തണമെന്ന ആവശ്യമാണ് മജീദിനെ ആവശ്യപ്പെടുന്നവര്‍ ഉന്നയിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കപ്പുറം പൊതു സമൂഹത്തില്‍ മജീദിന്റെ സ്വീകാര്യത കുറവും മുസ്‌ലിം ലീഗിന് മഞ്ചേരി മണ്ഡലത്തില്‍ ചരിത്ര പരാജയം വാങ്ങികൊടുത്ത വ്യക്തി എന്ന നിലക്കും ലീഗ് അണികള്‍ തന്നെ താത്പര്യകുറവ് കാണിക്കുന്നുണ്ട്. പരിഗണനയിലുള്ള രണ്ട് പേരും കുഞ്ഞാലി ക്കുട്ടിയുടെ സ്വന്തക്കാരാണ്. മൂന്നില്‍ ആര് എം എല്‍ എ ആയാലും കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകള്‍ ഇവരിലൂടെ പ്രതിഫലിപ്പിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഇവരെ കൂടാതെ വേങ്ങരയിലെ പ്രവാസി ബിസിനസുകാരനും സീറ്റിനായി പിടി മുറിക്കിയിട്ടുണ്ട്. കെ പി എ മജീദിനാണ് നറുക്കെങ്കില്‍ നിയമസഭാകക്ഷി നേതാവ് അദ്ദേഹമാവും. അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ അഭാവത്തില്‍ സഭയില്‍ സീനിയറായ എം കെ മുനീറിനാവും നിയമസഭാകക്ഷി നേതൃസ്ഥാനം. മുനീറിന് ഇത്തരമൊരു പരിഗണന നല്‍കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാവുമോ? കണ്ടറിയണം.

Latest