Kerala
ജിഷ വധം: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി എ ഡി ജി പി ശ്രീലേഖ ഐ പി എസ്
കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ എ ഡി ജി പി ശ്രീലേഖ ഐ പി എസിന്റെ രൂക്ഷ വിമര്‍ശം. സ്ത്രീ സുരക്ഷക്കായി രൂപം നല്‍കിയ നിര്‍ഭയ പദ്ധതിയെ സര്‍ക്കാര്‍ ജീവനോടെ ചുട്ടെരിച്ചില്ലായിരുന്നുവെങ്കില്‍ ജിഷ ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ തുറന്നടിച്ചു. “നിര്‍ഭയ കേരളം സുരക്ഷിത കേരളം” എന്ന പേരില്‍ 2015ല്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടക്കം കുറിച്ച സ്ത്രീ സുരക്ഷാ പദ്ധതിയെ സര്‍ക്കാര്‍ നിര്‍ദയം കൈയൊഴിയുകയായിരുന്നു. പ്രവര്‍ത്തനത്തിന് ഫണ്ടും സൗകര്യങ്ങളും അനുവദിക്കാതെ ചുമതലക്കാരിയായ തന്നെ മാറ്റിയപ്പോള്‍ പകരം ആര്‍ക്കും പോസ്റ്റിംഗ് നല്‍കാതെ നിര്‍ഭയ കേരളം പദ്ധതിയെ സര്‍ക്കാര്‍ മൃതപ്രായയാക്കുകയും ഒടുവില്‍ ജീവനോടെ കത്തിക്കുകയുമായിരുന്നു.
വലിയ പ്രതീക്ഷകളോടെയാണ് നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ തുടക്കം കുറിച്ചത്. പദ്ധതിയെക്കുറിച്ച് അഭിമാനപൂര്‍വം അന്ന് താന്‍ എഴുതിയ പോസ്റ്റിനെക്കുറിച്ച് താന്‍ ഇന്ന് പരിതപിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പദ്ധതി തയ്യാറാക്കാന്‍ വേണ്ടി 72 മണിക്കൂര്‍ ചെലവഴിക്കേണ്ടിവന്നതിലും ഖേദിക്കുന്നു. ഏറെ പ്രതീക്ഷയോടെയാണ് നിര്‍ഭയ കേരളം പദ്ധതിയുടെ ചുമതല ഏറ്റെടുത്തത്. എന്നാല്‍ ഇരിക്കാന്‍ ഒരു മുറി പോലും തുടക്കത്തില്‍ അനുവദിച്ചില്ല. പോരടിച്ചാണ് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഒരു മുറി അനുവദിപ്പിച്ചത്. ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ പോലും അറിയാത്ത ഒരു സഹായിയെയും വിട്ടു തന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് വിവിധ ജില്ലകളില്‍ സ്ത്രീകളുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടി. ഓരോ ജില്ലയിലും നൂറ് വനിതകളെ വീതം പരിശീലിപ്പിക്കാനും അവര്‍ മറ്റ് വനിതകള്‍ക്ക് പരിശീലനം നല്‍കാനുമായിരുന്നു തീരുമാനം. അവര്‍ക്ക് ഐ ഡി കാര്‍ഡും സിം കാര്‍ഡും ബാഡ്ജും ഓവര്‍ക്കോട്ടും വിവരങ്ങളങ്ങിയ കിറ്റും പ്രതിഫലവും നല്‍കുമെന്ന് ഉറപ്പും നല്‍കി. പദ്ധതിക്കായി ബജറ്റില്‍ 77 ലക്ഷം രൂപ വകയിരുത്തുകയും ചെയ്്തു. എറണാകുളത്തെയാണ് പൈലറ്റ് പ്രൊജക്ടിനായി തിരഞ്ഞെടുത്തത്. 99 വനിതകളെ ഇതിനായി റിക്രൂട്ട് ചെയ്യുകയും ഇവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. ഗ്രാമ പ്രദേശങ്ങളില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എങ്ങിനെ ശേഖരിക്കണമെന്നതടക്കമുള്ള ക്ലാസുകളാണ് നല്‍കിയത്. സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ക്കൊപ്പം ധരിക്കാവുന്ന ജി പി എസ് ഘടിപ്പിച്ച ഒരു സുരക്ഷാ ഉപകരണത്തിന് സി ഡാക്കിലെ വിദഗ്ധരുടെ സഹായത്തോടെ രൂപം നല്‍കി. ആക്രമണം നേരിട്ടാല്‍ ഉടന്‍ വിവരം കൈമാറാന്‍ കഴിയുന്ന ഈ ഉപകരണമാണ് പെന്‍ക്യാമറക്ക് പകരം ജിഷ ധരിച്ചിരുന്നതെങ്കില്‍ അവള്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നു.
മാസങ്ങള്‍ കടന്നു പോയിട്ടും നിര്‍ഭയ കേരളത്തിലേക്ക് ഒരു ഓഫീസറെയും നിയമിച്ചില്ല. ഫണ്ടും ലഭ്യമാക്കിയില്ല. ഇതിനോടകം 60,000 രൂപ താന്‍ കൈയില്‍ നിന്ന് ചെലവാക്കിയിരുന്നു. അതേ സമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിര്‍ഭയയിലേക്ക് പരാതികള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. ഒരാഴ്ചക്കുള്ളില്‍ 210 പേരാണ് പരാതികളുമായി തന്നെ സന്ദര്‍ശിച്ചത്. നിസാര കുടുംബ പ്രശ്‌നങ്ങളെക്കുറിച്ചുവരെ പരാതികള്‍ വരാന്‍ തുടങ്ങി. കാസര്‍കോട് നിന്നു വരെ പരാതിയുമായി സ്ത്രീകള്‍ തിരുവനന്തപുരത്തേക്ക് വരുന്നുവെങ്കില്‍ കേരളത്തിലെ വനിതാ സെല്ലുകളും ഹെല്‍പ് ഡെസ്‌കുകളും വനിതാ പോലീസ് സ്‌റ്റേഷനുകളും എന്തു ജോലിയാണ് ചെയ്യുന്നതെന്ന് അത്ഭുതം തോന്നി. ഫണ്ടും സൗകര്യങ്ങളും അനുവദിക്കുന്നതിന് ഡി ജി പിയോട് താന്‍ പൊരുതിയെങ്കിലും പാവം ഡി ജി പി നിസ്സഹായനായിരുന്നു. സ്്ത്രീയുടെ പ്രശ്‌നങ്ങളില്‍ ഒരാള്‍ക്ക് പോലും താത്പര്യമില്ലെന്ന് മനസ്സിലായി. മനം മടുത്തിരിക്കുമ്പോഴാണ് ട്രാന്‍സ്‌പോര്‍്ട്ട് കമ്മീഷണറായി ചുമതലയേല്‍ക്കാന്‍ തയ്യാറാണോ എന്ന് ഗതാഗത മന്ത്രി ചോദിക്കുന്നത്. ആശ്വാസത്തോടെ സമ്മതം മൂളി. അന്നത്തെ ട്രാന്‍സ്‌പോര്‍ട്് കമ്മീഷണറെയാണ് നിര്‍ഭയ കേരളത്തിന്റെ ചുമതലയുള്ള എ ഡി ജി പിയായി നിയോഗിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തെ എ ഡി ജി പി ഹെഡ് ക്വാര്‍ട്ടേഴ്‌സായി മാറ്റി നിയമിച്ചു. അതോടെ നിര്‍ഭയ പദ്ധതി മരണാസന്നയായി. ഒടുവില്‍ അഞ്ച് മാസം മാത്രം പ്രായമുള്ള പദ്ധതിയുടെ അന്ത്യത്തിന് തനിക്ക് സാക്ഷിയാകേണ്ടിവന്നു. നിര്‍ഭയ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. സ്ത്രീകേരളം നിരന്തരം ബലാത്ക്കാരത്തിനിരയായി.
ബലാത്സംഗ കേസുകളിലെ ഇരകളുടെ പേര് പരസ്യപ്പെടുത്തരുതെന്ന സുപ്രീം കോടതി മാര്‍ഗ നിര്‍ദേശം ജിഷയുടെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ലെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ ജ്യോതി നിര്‍ഭയയായത് അതുകൊണ്ടാണ്. എന്തായാലും ജിഷക്ക് ഒരു മുഖവും പേരും ഉണ്ടായതില്‍ മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും “”ഐ ആം സോറി ജിഷ”” എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ അവര്‍ കുറിച്ചു.