Connect with us

Business

വന്‍കിട കോര്‍പറേറ്റുകള്‍ പ്രാഥമിക ഓഹരി വിപണന രംഗത്ത് സജീവമാകുന്നു

Published

|

Last Updated

കൊച്ചി: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട കോര്‍പറേറ്റുകള്‍ പ്രാഥമിക ഓഹരി വിപണന രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്നു നാഷനല്‍ സ്റ്റോക്ക് എക്‌സേഞ്ച്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ നാഷനല്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ രേഖപ്പെടുത്തിയ 14508.11 കോടി രൂപയുടെ ഐപി ഒ നിക്ഷേപം വര്‍ധനയുടെ സൂചികയാണ് കാണിക്കുന്നത്. 22 കോര്‍പറേറ്റ് കമ്പനികളാണ് ഈ കാലയളവില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 66 ശതമാനത്തോളം കമ്പനികളുടേതായി 500 കോടിയിലേറെ രൂപയുടെ ഓഹരി ബിസിനസ് നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു.
ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 33 ശതമാനം അടിസ്ഥാന സൗകര്യ വികസനവുമായി (ഇന്‍ഫ്രാസ്ട്രക്ചര്‍)ബന്ധപ്പെട്ട കമ്പനികളാണ്. ഇവരുടെ ഐ പി ഒകള്‍ക്കു മുന്‍വര്‍ഷത്തെ അപേക്ഷിച്ചു പത്ത് മടങ്ങോളം മൂലധന സമാഹരണം 2015-16 വര്‍ഷത്തില്‍ സാധ്യമാകുകയും ചെയ്തു. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മൊത്തം 1418.21 കോടി രൂപയാണു മൂലധനമായി സമാഹരിക്കപ്പെട്ടത്. വന്‍കിട കോര്‍പറേറ്റുകളുടെ ഉപസംരംഭങ്ങളായിരുന്നു ഈ മേഖലയില്‍ നിക്ഷേപസമാഹരണത്തിനിറങ്ങിയതെന്നതാണു ശ്രദ്ധേയമായ വസ്തുത. സാമ്പത്തിക നിലപാടുകള്‍ക്കപ്പുറം നിയമപരമായ ചിട്ടവട്ടങ്ങളും ഐ പി ഒ മാര്‍ക്കറ്റിനെ സഹായിക്കുന്ന ഘടകമാണ്. മൂലധന സമാഹരണത്തെ ലളിതമാക്കുന്ന ചില നിയമങ്ങളും നിര്‍ദേശങ്ങളും ഓഹരി വിപണിയിലെ ഇടപാടുകളെ ലഘൂകരിക്കുന്നുണ്ട്്.
2015-16 ല്‍ നിയമപരിഷ്‌കരണങ്ങളില്‍ ഇ ഐ പിഒയുടെ വരവിനെ കുറിച്ചുള്ള പ്രഖ്യാപനം ഓഹരി നിക്ഷേപകര്‍ക്കു പ്രതീക്ഷയേകുന്നതാണ്. ചെലവു ചുരുക്കി, കാലതാമസം കൂടാതെ കൂടുതല്‍ താഴെത്തട്ടിലുള്ളവരിലേക്ക് ഐ പി ഒകളെ എത്തിക്കാന്‍ കമ്പനികള്‍ക്ക് ഇ ഐ പി ഒയിലൂടെ സാധിക്കുമെന്നതു ചെറിയ കാര്യമല്ല.
20 വര്‍ഷത്തിന്റെ ചരിത്രപരമായ പാരമ്പര്യം നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന് അവകാശപ്പെടാനുണ്ട്. ഉയര്‍ന്ന സാങ്കേതികവിദ്യയും പുതിയ കണ്ടെത്തലുകളും പരീക്ഷണങ്ങളും, ഉയര്‍ന്ന നിലവാരത്തിലുള്ള കോര്‍പറേറ്റ് ഭരണനിര്‍വഹണവും മാനേജ്‌മെന്റ് ടെക്‌നിക്കുകളും എന്‍ എസ് ഇയെ എന്നും മുന്നില്‍ നിര്‍ത്താന്‍ സഹായിച്ചു.

Latest