Connect with us

Gulf

എക്സ്പോ 2020 ദുബൈ പബ്ലിക് ആര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു

Published

|

Last Updated

ദുബൈ | എക്സ്പോ 2020ന്റെ ശ്രദ്ധേയമായ പബ്ലിക് ആര്‍ട്ട് പ്രോഗ്രാം ആരംഭിച്ചു. കുവൈത്തിലെ പ്രമുഖ ആര്‍ട്ടിസ്റ്റ് മുനീറ അല്‍ ഖാദിരി രൂപകല്‍പന നടത്തിയ ഓയില്‍ ഡ്രില്‍ ആകൃതിയിലുള്ള വലിയ ശില്‍പം അനാച്ഛാദനം ചെയ്തതോടെയാണ് പരിപാടിക്ക് തുടക്കമായത്. ലോകത്തെ 11 പ്രമുഖ കലാകാരന്മാര്‍ നിര്‍മിച്ച വ്യത്യസ്ത ആര്‍ട്ട് വര്‍ക്കുകള്‍ എക്സ്പോ 2020ന്റെ പൊതു സ്ഥലങ്ങളില്‍ ഇടംപിടിക്കുകയും ഭാവിയില്‍ ഡിസ്ട്രിക്ട് 2020ന്റെ ഭാഗമായി നിലനില്‍ക്കുകയും ചെയ്യും.

അല്‍ ഖാദിരിയോടൊപ്പം, ഹംറ അബ്ബാസ്, അഫ്്‌റ അല്‍ ദാഹിരി, ശൈഖ അല്‍ മസ്്‌റു, അബ്ദുല്ല അല്‍ സാദി, അസ്മ ബില്‍ഹാമര്‍, ഒലാഫര്‍ എലിയാസണ്‍, നാദിയ കാബി-ലിങ്കെ, ഖലീഫ റാബ, യിങ്ക ഷോണിബാര്‍, ഹേഗ് യാങ് എന്നീ കലാകാരന്മാരുടെ സമകാലിക കലാസൃഷ്ടികള്‍ ഓപ്പണ്‍ എയര്‍ ആര്‍ട്ട് എക്സിബിഷന്റെ ഭാഗമാകും. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത അറബ് ഗണിത ശാസ്ത്രജ്ഞനും ജ്യോതി ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായ ഇബ്നുല്‍ ഹൈതമിന്റെ പ്രഥമ കൃതിയായ കിതാബുല്‍ മനാളിറി (ബുക്ക് ഓഫ് ഒപ്റ്റിക്സ്)ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പബ്ലിക് ആര്‍ട്ട് പ്രോഗ്രാം രൂപകല്‍പനയെന്ന് അധികൃതര്‍ അറിയിച്ചു.

മുനീറ അല്‍ ഖാദിരിയുടെ ശില്‍പം ബഹിരാകാശത്ത് നിന്നുള്ള ഭാവി സൃഷ്ടിയായും ഗള്‍ഫ് മേഖലയുടെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും പുനര്‍ചിന്തനം ചെയ്യുന്നതിന് നിറം, ഭൗതികത, പ്രതീകാത്മകത, പരിസ്ഥിതി, സമ്പദ്്വ്യവസ്ഥ എന്നിവയുടെ സൗന്ദര്യാത്മക ബന്ധം സൃഷ്ടിക്കുന്നതുമാണ്. പബ്ലിക് ആര്‍ട്ട് പ്രോഗ്രാം സന്ദര്‍ശകര്‍ക്കായി ഇതുവരെ കാണാത്ത കലാസൃഷ്ടികള്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇബ്‌നുല്‍ ഹൈതം
ക്രി. 1015-ല്‍ ഏഴ് വാള്യങ്ങളിലായി എഴുതിയ കിതാബുല്‍ മനാളിര്‍ പ്രകാശത്തെ സംബന്ധിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. ഇതിന്റെ ആദ്യ വാള്യങ്ങളില്‍ “കാഴ്ച” എന്ന പ്രതിഭാസത്തെ വിശദമാക്കുന്നു. കണ്ണില്‍ നിന്ന് പുറപ്പെടുന്ന ഏതാനും രശ്മികള്‍ ഒന്നില്‍ പതിയുമ്പോള്‍ ആ വസ്തു കാഴ്ചയായി അനുഭവപ്പെടുന്നുവെന്ന അരിസ്റ്റോട്ടില്‍ തത്വത്തെ നിരാകരിച്ചുകൊണ്ട് ഒരു പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു. ഒരു വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോഴാണ് “കാഴ്ച” എന്ന അനുഭവമുണ്ടാകുന്നതെന്ന് “പ്രകാശത്തിന്റെ പ്രതിഫലനം” (Reflection) എന്ന സിദ്ധാന്തത്തിലൂടെ അദ്ദേഹം തെളിയിച്ചതോടെ ശാസ്ത്രമേഖലയിലെ ശ്രദ്ധേയ പ്രതിഭയായി മാറി ഇബ്നുല്‍ ഹൈതം. കിതാബുല്‍ മനാളിര്‍ രചിച്ചതിന്റെ ആയിരം വര്‍ഷം പൂര്‍ത്തിയായ 2015 യുനെസ്‌കോ അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി ആചരിച്ചിരുന്നു.