Connect with us

Oddnews

മധ്യപ്രദേശില്‍ യുവാക്കളെ പുള്ളിപ്പുലിയില്‍ നിന്ന് രക്ഷിച്ച് ജന്മദിന കേക്ക്

Published

|

Last Updated

ബുര്‍ഹാന്‍പൂര്‍ | മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരില്‍ സഹോദരങ്ങളായ യുവാക്കളെ പുള്ളിപ്പുലിയില്‍ നിന്ന് രക്ഷിച്ച് ജന്മദിന കേക്ക്. ബൈക്കിനെ പിന്തുടര്‍ന്ന പുലിക്ക് നേരെ ഇവര്‍ കേക്ക് എറിയുകയായിരുന്നു. ഫിറോസ്, സാബിര്‍ മന്‍സൂരി എന്നീ യുവാക്കളാണ് രക്ഷപ്പെട്ടത്.

ഫിറോസിന്റെ മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വൈകിട്ട് പോകുകയായിരുന്നു ഇരുവരും. കരിമ്പിന്‍ തോട്ടത്തില്‍ നിന്നാണ് പെട്ടെന്ന് പുള്ളിപ്പുലി ചാടിവീണത്. ബൈക്കിന്റെ വേഗത വര്‍ധിപ്പിച്ചെങ്കിലും ചെളിനിറഞ്ഞ പാതയില്‍ പുലിക്കായിരുന്നു മേല്‍ക്കൈ.

ഒടുവില്‍ പിറകിലിരിക്കുകയായിരുന്ന സാബിര്‍ കൈയിലുള്ള കേക്കിന്റെ പെട്ടി പുലിക്ക് നേരെ എറിയുകയായിരുന്നു. തുടര്‍ന്ന് പുലി ഓട്ടം നിര്‍ത്തുകയും പാടത്തേക്ക് പോകുകയുമായിരുന്നു. ദേഹത്ത് കൊണ്ട കേക്ക് പോലും പുലി തിരിഞ്ഞുനോക്കിയില്ല. 500 മീറ്റര്‍ ദൂരമാണ് പുലി ബൈക്കിനെ പിന്തുടര്‍ന്നത്. മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് സാബിര്‍ പറഞ്ഞു.

ഇന്ത്യയില്‍ 2014- 18 വര്‍ഷങ്ങളില്‍ പുള്ളിപ്പുലിയുടെ എണ്ണം 60 ശതമാനത്തിലേറെ വര്‍ധിച്ച് 13,000 ആയിട്ടുണ്ട്. അധികവും മധ്യപ്രദേശിലാണുള്ളത്. കടുവകളെ അപേക്ഷിച്ച് മനുഷ്യരെ പുലികള്‍ക്ക് അധികം പേടിയില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇറങ്ങാറുണ്ട്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് അധികവും ആക്രമിക്കുക.