Connect with us

Science

കൊറോണവൈറസിനെ കണ്ടെത്താന്‍ സാധിക്കുന്ന മാസ്‌ക് വികസിപ്പിച്ചു

Published

|

Last Updated

ബോസ്റ്റണ്‍ | കൊവിഡ്- 19ന് കാരണമായ സാര്‍സ്-കൊവ്-2 കണ്ടെത്താന്‍ സാധിക്കുന്ന പുതിയ ഫേസ് മാസ്‌ക് വികസിപ്പിച്ചു. ധരിച്ചയാള്‍ക്ക് കൊവിഡ് ബാധയുണ്ടോയെന്ന് 90 മിനുട്ടിനകം ഈ മാസ്‌ക് കണ്ടെത്തും. എം ഐ ടി, ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് മാസ്‌ക് വികസിപ്പിച്ചത്.

എന്‍95 മാസ്‌കുകളില്‍ നേരിയതും ഉപയോഗിച്ച ശേഷം ഒഴിവാക്കാവുന്നതുമായ സെന്‍സറുകള്‍ ഘടിപ്പിച്ചാണ് കൊവിഡ് ബാധ കണ്ടെത്തുന്നത്. കൊറോണവൈറസിന് പുറമെ മറ്റ് വൈറസുകളും കണ്ടെത്താം. ഫേസ് മാസ്‌കില്‍ മാത്രമല്ല, ലാബ് കോട്ട് പോലുള്ള വസ്ത്രങ്ങളിലും ഈ സെന്‍സറുകള്‍ ഘടിപ്പിക്കാം.

വിവിധ വൈറസുകളില്‍ നിന്നും മറ്റും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ചും സംരക്ഷണം നല്‍കാന്‍ ഇതിന് സാധിക്കും. മാസ്‌കിലെ സെന്‍സറുകള്‍ ആവശ്യമുള്ളപ്പോള്‍ ധരിച്ചയാള്‍ക്ക് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ധരിക്കുന്നയാളുടെ സ്വകാര്യത മാനിച്ച് മാസ്‌കിനുള്ളിലാണ് പരിശോധനാഫലം പ്രദര്‍ശിപ്പിക്കുക.

കഴിഞ്ഞ വര്‍ഷം ആദ്യംതന്നെ ധരിക്കാവുന്ന സെന്‍സറുകള്‍ വികസിപ്പിക്കുന്നത് ഗവേഷകര്‍ പൂര്‍ത്തിയാക്കിയിരുന്നു. ആ ഘട്ടത്തിലാണ് ലോകത്തുടനീളം കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. തുടര്‍ന്ന്, കൊവിഡിന് കാരണമായ സാര്‍സ്-കൊവ്-2 വൈറസ് കൂടി കണ്ടുപിടിക്കാവുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഗവേഷകര്‍ തീരുമാനിക്കുകയായിരുന്നു. ഫ്രീസ് ഡ്രൈഡ് സെന്‍സറുകളാണ് ഉപയോഗിച്ചത്.