Connect with us

Kerala

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു

Published

|

Last Updated

തൃശ്ശൂര്‍ | ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ മഹാകവിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അക്കിത്തം വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.

1926 മാര്‍ച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍. ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.
അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” എന്ന കൃതിയില്‍ നിന്നാണ് “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന വരികള്‍. 1948-49കളില്‍ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്വമായിരുന്നു ഈ കവിത എഴുതാന്‍ പ്രചോദനം. ഇ എം എസ് നമ്പൂതിരിപ്പാട് അക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിന്റെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് 1950 മുതല്‍ ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന തന്റെ കവിതയ്ക്ക് 1952 ലെ സഞ്ജയന്‍ അവാര്‍ഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതല്‍കൂട്ടായി.
കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തില്‍ 46-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട് അക്കിത്തം.

അക്കിത്തത്തിന്റെ പ്രധാന കൃതികള്‍:
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
വെണ്ണക്കല്ലിന്റെ കഥ
ബലിദര്‍ശനം
പണ്ടത്തെ മേല്‍ശാന്തി (കവിത)
മനസാക്ഷിയുടെ പൂക്കള്‍
നിമിഷ ക്ഷേത്രം
പഞ്ചവര്‍ണ്ണക്കിളി
അരങ്ങേറ്റം
മധുവിധു
ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍)
ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍)
ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983)
അമൃതഗാഥിക (1985)
അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ (1986)
കളിക്കൊട്ടിലില്‍ (1990)

അക്കിത്തം കവിതകള്‍: സമ്പൂര്‍ണ്ണ സമാഹാരം

ശുകപുരം: വള്ളത്തോള്‍ വിദ്യാപീഛീ, 2002,
സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997,
കരതലാമലകം. കോട്ടയം: വിദ്യാര്‍ത്ഥിമിത്രം, 1967,.
ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണല്‍ ബുക്ക് സ്റ്റാള്‍, 1989.
മധുവിധുവിനു ശേഷം. കോഴിക്കോട്: കെ.ആര്‍, 1966,
സ്പര്‍ശമണികള്‍. കോട്ടയം: ഡി.സി, 1991,
അഞ്ചു നാടോടിപ്പാട്ടുകള്‍. തൃശ്ശൂര്‍: കറന്റ്, 1954,
മാനസപൂജ. കോട്ടയം: നാഷണല്‍,1980,

ഉപന്യാസങ്ങള്‍
ഉപനയനം (1971)
സമാവര്‍ത്തനം (1978)

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1972) ബലിദര്‍ശനം എന്ന കൃതിക്ക്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973)
ഓടക്കുഴല്‍ അവാര്‍ഡ് (1974)
സഞ്ജയന്‍ പുരസ്‌കാരം(1952)
പത്മപ്രഭ പുരസ്‌കാരം (2002)
അമൃതകീര്‍ത്തി പുരസ്‌കാരം (2004)
എഴുത്തച്ഛന്‍ പുരസ്‌കാരം (2008)
മാതൃഭൂമി സാഹിത്യ പുരസ്‌കാരം(2008
വയലാര്‍ അവാര്‍ഡ് -2012 – അന്തിമഹാകാലം
പത്മശ്രീ (2017)
ജ്ഞാനപീഠം (2019)