Connect with us

Gulf

വിശ്വാസികള്‍ ആനന്ദാശ്രു പൊഴിച്ചു; പ്രവാചകരുടെ പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിച്ചു

Published

|

Last Updated

മദീന | ആത്മ നിര്‍വൃതിയോടെ വിശ്വാസികള്‍ ഇന്ന് ഫജ്ര്‍ നിസ്‌കാരത്തിനു പ്രവാചകരുടെ പള്ളിയായ മസ്ജിദുന്നബവിയില്‍ വീണ്ടും ഒരുമിച്ചു. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി പള്ളിയില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയതിന് ശേഷം രണ്ടു മാസങ്ങള്‍ക്കിപ്പുറം വീണ്ടും പ്രവേശനം അനുവദിക്കുകയായിരുന്നു.
കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ ധാരാളം വിശ്വാസികള്‍ ഇന്ന് മസ്ജിദുന്നബവിയില്‍ ഫജ്ര്‍ നിസ്‌കാരത്തിനായി എത്തിച്ചേര്‍ന്നു. പ്രഥമ ഘട്ടത്തില്‍ പള്ളിയില്‍ ആകെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുടെ 40 ശതമാനം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുകയെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

പള്ളിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ആളുകളുടെ താപനില പരിശോധിച്ചിരുന്നു. സ്വഫ്ഫുകളില്‍ അകലം പാലിച്ചു കൊണ്ടാണ് നിസ്‌കാരം നിര്‍വഹിച്ചത്. പള്ളി മുറ്റത്തും പള്ളിയിലെ വികസിത ഭാഗങ്ങളിലും കാര്‍പ്പറ്റുകള്‍ നീക്കം ചെയ്തതിനാല്‍ മാര്‍ബിളില്‍ ആയിരുന്നു നിസ്‌കാരം. അധികമാളുകളും മുസ്വല്ലകള്‍ കൈയില്‍ കരുതിയിരുന്നു.
മക്കയിലൊഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലും ഇന്ന് ഫജ്ര്‍ നിസ്‌കാരം മുതല്‍ പ്രാര്‍ത്ഥന തുടങ്ങിയിട്ടുണ്ട്. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഹറം കാര്യ വകുപ്പ് ജീവനക്കാര്‍ക്കും പള്ളി പരിപാലന തൊഴിലാളികള്‍ക്കും മാത്രം ജുമുഅ ജമാഅത്ത് നടത്താന്‍ നേരത്തെയുള്ള അനുമതി ഇപ്പോഴും ഉണ്ട്. മക്കയിലെ മറ്റു പള്ളികളില്‍ അടുത്ത ഘട്ടം ഇളവോടെയായിരിക്കും ജുമുഅ ജമാഅത്തുകള്‍ അനുവദിക്കുക.