National
മൊബൈലിൽ ദൃശ്യം പകർത്താൻ നിരവധി പേർ; രക്ഷിക്കാനാരുമില്ല
പുതുച്ചേരി | രോഗിയെ ഉന്തുവണ്ടിയിൽ പ്രയാസപ്പെട്ട് ഗോത്രവിഭാഗക്കാരായ വയോധികനും മധ്യവയസ്കയും തള്ളിക്കൊണ്ടുപോകുന്ന കാഴ്ച അവർ മത്സരിച്ച് മൊബൈൽ ഫോണിലാക്കി. വീഡിയോകളായും ഫോട്ടോകളായും അത് ഫോണുകളിലേക്ക് ഒഴുകി.
അധികാരികളുടെ നിഷ്ക്രിയത്വത്തെയും പാവപ്പെട്ടവരുടെ ദുരിതത്തെയും ചൊല്ലി സാമൂഹികമാധ്യമങ്ങൾ രോഷം കൊണ്ടു. എന്നാൽ, വനമേഖലയിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്തെ ആശുപത്രിയിലേക്ക് വളരെ പ്രയാസപ്പെട്ട് ഉന്തുവണ്ടിയിൽ രോഗിയെ കൊണ്ടുപോകുന്നത് കണ്ടിട്ടും അവരെ സഹായിക്കാനോ ആംബുലൻസോ മറ്റ് വാഹനങ്ങളോടെ ഏർപ്പാടാക്കാനും ഒരാൾ പോലുമുണ്ടായില്ല. നാല് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തുമ്പോഴേക്കും വയോധികനായ രോഗി മരിച്ചിരുന്നു.
പുതുച്ചേരിയിലെ സുതുകേനിയിലാണ് ഏവരെയും നാണിപ്പിക്കുന്ന ഈ സംഭവം. വിഴുപുരം ജില്ലയിലെ 65കാരനായ സുബ്രമണിയായിരുന്നു രോഗി. പുതുച്ചേരിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു ഇദ്ദേഹം. അവിടെ വെച്ച് ക്ഷയം മൂർച്ഛിച്ചു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഉന്തുവണ്ടിയല്ലാതെ മറ്റ് മാർഗമൊന്നും ഭാര്യക്കും സഹോദരിക്കും സഹോദരീ ഭർത്താവിനുമുണ്ടായിരുന്നില്ല. ഇവർക്ക് മൊബൈൽ ഫോണുമുണ്ടായിരുന്നില്ല. അതിനാൽ ആംബുലൻസ് വിളിക്കാൻ സാധിച്ചില്ല. സുബ്രമണിയുടെ നാട് 25 കിലോമീറ്റർ അകലെ തമിഴ്നാട്ടിലായതിനാൽ ഇവിടുത്തെ ആശുപത്രിയിലെ വാഹനത്തിന് അതിർത്തി കടക്കാനുള്ള അനുമതിയുണ്ടായിരുന്നില്ല. മറ്റൊരു മാർഗവുമില്ലാതെ തിരിച്ച് ഗ്രാമത്തിലേക്ക് ഉന്തുവണ്ടിയിൽ തന്നെ കൊണ്ടുപോകാൻ തീരുമാനിച്ചു.
ആശുപത്രി പിന്നിട്ട് ഏറെ ദൂരം കഴിഞ്ഞപ്പോൾ, ജെ മരുഗാനന്ദൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഈ കാഴ്ച കാണുകയും സന്നദ്ധസംഘടനയുടെ ആംബുലൻസ് ഏർപ്പാടാക്കുകയും ചെയ്തു.