Connect with us

Kerala

വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി യൂറോപ്പിലേക്ക് യാത്ര തിരിച്ചു

Published

|

Last Updated

തിരുവനന്തപുരം: 12 ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു. ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനം, ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങ് തുടങ്ങി നിരവധി പരിപാടികളാണ് വിവധ രാജ്യങ്ങളിലായി മുഖ്യമന്ത്രിക്കുള്ളത്.

കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സംരംഭകരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നെതര്‍ലാന്റ്‌സില്‍ നാളെയാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ഐ ടി മേഖലയിലെ കൂട്ടായ്മയായ ടി എന്‍ ഒവിന്റെ പ്രതിനിധികളുമായും ഇവിടത്തെ വ്യവസായ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പത്തിന് നെതര്‍ലന്‍ഡിലെ ജലവിഭവ അടിസ്ഥാന സൗകര്യ വികസന മന്ത്രിയുമായി ചര്‍ച്ച നടത്തും. 13ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.
14ന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സ്വിസ് പാര്‍ലമെന്റിലെ ഇന്ത്യന്‍ അംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

16ന് ഫ്രാന്‍സിലെത്തുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, സാമ്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പങ്കെടുക്കും.

കെ എസ് എഫ് ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ എം എബ്രഹാം പങ്കെടുക്കും. ഈ മാസം 20ന് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി നാട്ടിലേക്ക് തിരിക്കും.

 

Latest