National
കേരള കോണ്‍ഗ്രസിനെ സഹകരിപ്പിക്കാന്‍ സി പി എം-സി പി ഐ നേതൃയോഗത്തില്‍ ധാരണ
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സി പി എം-സി പി ഐ നേതൃയോഗത്തില്‍ ധാരണ. ഡല്‍ഹി എകെജി ഭവനില്‍ സിപിഎം, സിപിഐ നേതാക്കള്‍ തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സംസ്ഥാന തലത്തിലായിരിക്കും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയമാണ് പ്രധാനം. കെ എം മാണിയെ സഹകരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കില്‍ അത് ചെയ്യണം. ഇക്കാര്യത്തില്‍ സംസ്ഥാന നേതാക്കളാണു തീരുമാനം കൈക്കൊള്ളേണ്ടത്. അന്തിമതീരുമാനം കേരളത്തില്‍നിന്നുണ്ടാകണം എന്നിങ്ങനെയാണ് സിപിഐ, സിപിഎം നേതൃയോഗത്തില്‍ ഉയര്‍ന്ന ധാരണ. ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും യോഗത്തില്‍ ധാരണയായി.
അതേസമയം കെ എം മാണിയുമായി സഹകരിക്കേണ്ടെന്ന സി പി ഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ എം മാണിയെ സഹകരിപ്പിക്കുന്നതിനോട് കേരളത്തിലെ സി പി ഐ നേതാക്കള്‍ക്ക് നേരത്തെ തന്നെ എതിര്‍പ്പുണ്ട്.