Connect with us

Kerala

ഗുജറാത്തില്‍ ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പ്

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആകെ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 89 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് ഉള്‍പ്പെടുന്ന മേഖലകളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ ആദ്യ ഘട്ടത്തില്‍ 977 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ 58 സീറ്റില്‍ 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ലഭിച്ചത് 35 സീറ്റും കോണ്‍ഗ്രസിന് 20 സീറ്റും ലഭിച്ചിരുന്നു.

സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ വോട്ട് ഏറെ നിര്‍ണായകമാണ്. ഈ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിയാണ് മിക്കവാറും സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കുക.

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ശ്രദ്ധേയമായത് ബി ജെ പി കോണ്‍ഗ്രസ് വാക്‌പോരാണ്. ഇരുപാര്‍ട്ടികളും റാലി നടത്തുന്നതിലും സമ്മേളങ്ങള്‍ നടത്തുന്നതിലും മത്സരിച്ച് മുന്നേറി.

പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് 14 റാലിയെയാണ് അഭിസംബോധന ചെയ്തത്. അതേസമയം രാഹുല്‍ഗാന്ധി സംസ്ഥാനത്ത് ദിവസങ്ങളോളം ചെലവിടുകയും വളരെയധികം സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് നിയമസഭയില്‍ ആകെ 182 അംഗങ്ങളാണ് ഉള്ളത്. രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍. അതേസമയം ആദ്യഘട്ട വോട്ടിംഗ് നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ബി ജെ പി പ്രകടനപത്രിക പുറത്തിറക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും പട്ടേല്‍ വിഭാഗവും രംഗത്തെത്തിയിരുന്നു. സങ്കല്‍പ് പത്രിക എന്ന പേരിലാണ് പ്രകടന പത്രിക. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഎസ്ഡിപി) ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയ സംസ്ഥാനം ഗുജറാത്താണെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു. ഭരണഘടനാപരമായി അസാധ്യവും സാമ്പത്തികമായി അസംഭവ്യവുമായതാണ് കോണ്‍ഗ്രസ്സിന്റെ ഗുജറാത്ത് ദര്‍ശനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനയാണ് ആഭ്യന്തര ഉത്പാദനത്തില്‍ ഗുജറാത്ത് നേടിയതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. കോണ്‍ഗ്രസ് കഴിഞ്ഞ തിങ്കളാഴ്ച തന്നെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

 

 

Latest