Gulf
റമസാന്‍ അവസാന പത്തില്‍; നരകമോചനം തേടി വിശ്വാസികള്‍
ദുബൈ: പുണ്യം നിറഞ്ഞ റമസാനിന്റെ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ രണ്ട് പത്തുകളും പിന്നിട്ട് നരകമോചനത്തിന്റെ പത്തിലേക്ക് ലോകമെങ്ങുമുള്ള വിശ്വാസികള്‍ കടന്നു. ആയിരം മാസത്തെ സല്‍കര്‍മങ്ങളുടെ പുണ്യം ഒരൊറ്റ രാത്രികൊണ്ട് ലഭിക്കുന്ന വിശുദ്ധ രാവ് പ്രതീക്ഷിക്കപ്പെടുന്നത് റമസാന്‍ അവസാനത്തിലാണ്.
മാത്രമല്ല, ഏതൊരു വിശ്വാസിയുടെയും വലിയ അഭിലാഷമാണ് നരകമുക്തിയെന്നത്. തെറ്റുകളുടെ ആധിക്യവും സല്‍കര്‍മങ്ങളുടെ അഭാവവും നരകത്തിനവകാശിയാക്കിയ ജനസഞ്ചയത്തെ, പശ്ചാതാപത്തിലൂടെ പാപമുക്തിയും ശേഷം നരകമോചനവും സാധ്യമാകുന്ന രാപ്പകലുകളാണ് ഇനിയങ്ങോട്ട്. ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഇനിയങ്ങോട്ട് വിശ്വാസി സമൂഹം.
പുണ്യകര്‍മങ്ങളായി നേരത്തെ അനുഷ്ഠിച്ചിരുന്നവയെല്ലാം കൂടുതല്‍ ശ്രദ്ധയോടെയും ആത്മാര്‍ഥതോടെയും ചെയ്ത് അവസാന പത്തിന്റെ പുണ്യം നേടാന്‍ അവസരമൊരുക്കുകയാണ് രാജ്യത്തെ മതകാര്യവകുപ്പും പ്രവാസി മത സംഘടനകളും. തറാവീഹ് നിസ്‌കാരത്തോടെ അടക്കപ്പെട്ടിരുന്ന രാജ്യത്തെ പള്ളികളില്‍ പലതും അവസാനപത്തോടെ പുലരുവോളം തുറന്നിട്ട് വിശ്വാസികള്‍ക്ക് അവസരം സൃഷ്ടിക്കുന്നുണ്ട്. അവസാന പത്തില്‍ പ്രവാചക തിരുമേനി (സ്വ) മാതൃക കാണിച്ച വലിയ പുണ്യകര്‍മമായ ഇഅ്തികാഫി (പള്ളിയില്‍ ഭജനമിരിക്കല്‍)ന് ഇതിലൂടെ അവസരം കൈവരുന്നു.
അവസാന പത്ത് ആരംഭിച്ചതോടെ തറാവീഹിനു ശേഷം തുറന്നിടുന്ന പള്ളികളില്‍ വിശ്വാസികള്‍ ധാരാളമായി ഒത്തുകൂടുന്നുണ്ട്. ഇതില്‍ വന്‍തോതില്‍ മലയാളികളും ഉള്‍പെടുന്നുണ്ട്. ഇനിയങ്ങോട്ടുള്ള ഒറ്റയിട്ട രാത്രികളില്‍ ഇത് ഗണ്യമായികൂടും. ലൈലതുല്‍ ഖദ്ര്‍ ഏറെ പ്രതീക്ഷിക്കുന്ന റമസാന്‍ 27-ാം രാവില്‍ വിശ്വാസികളെക്കൊണ്ട് പള്ളികള്‍ നിറഞ്ഞ് കവിയും. ഐ സി എഫ് പോലെയുള്ള കൂട്ടായ്മകളുടെ നേതൃത്വത്തില്‍ 27-ാം രാവിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും മറ്റും വിപുലമായ ആത്മീയ പ്രാര്‍ഥനാ സംഗമങ്ങള്‍ ഒരുക്കുന്നുണ്ട്. വിശുദ്ധ മാസത്തിലെ കഴിഞ്ഞുപോയ ദിന രാത്രങ്ങളില്‍ നഷ്ടപ്പെടുത്തിയതുകൂടി തിരിച്ചു പിടിക്കാനുള്ള അവസരം കൂടിയായാണ് അവസാന പത്തിനെ വിശ്വാസികള്‍ കാണുന്നത്.