National
കസ്റ്റഡിമരണം: പോലീസ് സ്‌റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ അപ്രത്യക്ഷം
ചെന്നൈ | തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ അപ്രത്യക്ഷമെന്ന് റിപ്പോർട്ട്. സംഭവം നടന്ന ദിവസം അതായത് ഈ മാസം 19ാം തീയതിയിലെ ഫൂട്ടേജ് പോലീസ് സ്‌റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നാണ് ചെന്നൈ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, സി സി ടി വി സിസ്റ്റത്തിന്റെ ഹാർഡ് ഡിസ്‌കിന് മതിയായ സ്റ്റോറേജ് സൗകര്യം ഇല്ലാത്തതിനാൽ ഓരോ ദിവസത്തേയും ദൃശ്യങ്ങൾ ഓട്ടോമാറ്റിക്കായി മായ്ച്ചു കളയാനുള്ള സംവിധാനം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ജുഡീഷ്യൽ മജിസട്രേറ്റ് റിപ്പോർട്ട് ചെയ്തു. അതിനാൽ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു കോൺസ്റ്റബിളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
“അച്ഛനെയും മകനെയും ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദിച്ചിരുന്നു. ലാത്തിയിലും മേശയിലുമെല്ലാം ഇരുവരുടെയും രക്തം പടർന്നു”. രേവതി എന്ന കോൺസ്റ്റബിൾ മജിസ്‌ട്രേറ്റിനോട് പറഞ്ഞു.
പോലീസ് സൂപ്രണ്ട് സി പ്രതാപൻ, അഡീഷണൽ സൂപ്രണ്ട് ഡി കുമാർ, കോൺസ്റ്റബിൾ മഹാരാജൻ എന്നിവർ കുറ്റക്കാരാണെന്ന് ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നു. ഇവർ നിലവിൽ സസ്‌പെൻഷനിലാണ്.
ബെന്നികസ്(31), അച്ഛൻ ജയരാജ് (59) എന്നിവരെ അനുവദനീയമായതിലും കൂടുതൽ സമയം കട തുറന്നെന്നാരോപിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൂരമർദനത്തിന് ഇരയായ ഇവരിൽ ബെന്നിക്‌സ് 22ാം തീയതിയും, ജയരാജ് തൊട്ടടുത്ത ദിവസവും മരിച്ചു.