Connect with us

Kerala

മാഹിക്ക് വെച്ചത് ഗോവക്ക് കൊണ്ടു; ബിബിസി ചര്‍ച്ചയിലെ നാക്ക് പിഴ തിരുത്തി മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലെ ചര്‍ച്ചയില്‍ തനിക്ക് സംഭവിച്ച നാക്ക് പിഴ തിരുത്തി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഗോവയെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം തെറ്റായി സംഭവിച്ചതാണെന്നും, പരാമര്‍ശം തിരുത്തുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

ഗോവയെ പരാമര്‍ശിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് രംഗത്ത് വന്നിരുന്നു. ബിബിസി ചര്‍ച്ചയ്ക്കിടെ അവതാരക കേരളത്തിലെ കൊവിഡ് മരണങ്ങളെക്കുറിച്ച് മന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലായിരുന്നു മന്ത്രിയുടെ ഗോവ പരാമര്‍ശം. കേരളത്തില്‍ ഇതുവരെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതിലൊരാള്‍ ഗോവയില്‍ നിന്നും ചികിത്സ തേടി എത്തിയതാണ്. ഗോവയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് ഇയാള്‍ കേരളത്തിലെത്തിയത് എന്ന് മന്ത്രി മറുപടി നല്‍കി.

എന്നാല്‍ കേരള ആരോഗ്യമന്ത്രിയുടെ ഈ പരാമര്‍ശം അമ്പരപ്പുണ്ടാക്കിയെന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചു. ഇത് തെറ്റായ പ്രസ്താവനയാണ്. മന്ത്രി പറഞ്ഞ കൊവിഡ് രോഗി ഗോവയില്‍ നിന്നല്ല. ഗോവയില്‍ കൊവിഡ് ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിന്റെ പേരില്‍ ഒരാളും കേരളത്തിലേക്ക് പോയിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രി താന്‍ പറഞ്ഞതിലെ തെറ്റ് തിരുത്തിയത്.

---- facebook comment plugin here -----

Latest