Sports
ക്രിസ്റ്റ്യാനോയുടെ ഫിറ്റ്നസ് രഹസ്യം
മാഡ്രിഡ് | ലോകഫുട്‌ബോളിൽ നിലവിൽ ഏറ്റവും കൂടുതൽ ശാരീരിക ക്ഷമതയുള്ള താരമാണ് പോർച്ചുഗീസ് ഇന്റർനാഷനലും യുവന്റെസ് താരവുമായ ക്രിസ്റ്റ്യനോ റൊണാൾഡോ. 2018 ൽ ടൂറിനിലെ സമ്മർ സീസണിൽ അദ്ദേഹത്തിന് 20 വയസ്സുകാരന്റെ ശാരീരിത ക്ഷമതയാണെന്ന് മെഡിക്കൽ സംഘം മുമ്പ് വെളിപ്പെടുത്തിയുരുന്നു.
കളിയോടുള്ള ഈ സമർപ്പണമാണ് ലോകഫുട്‌ബോളിൽ അറിയപ്പെടുന്ന താരമായി ക്രിസ്റ്റ്യാനോയെ മാറ്റിയത്. വളരെ ചിട്ടയോടെ ഫിറ്റനസും കളിയും നിലനിർത്തുന്നതു കൊണ്ടാണ് ഫുട്‌ബോൾ ഗ്രൗണ്ടിൽ കാണികളെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ അദ്ധേഹത്തിൽ നിന്നുണ്ടാകുന്നത്.
കൂടാതെ, 2018 ലോകകപ്പിൽ ഏറ്റവും വേഗതയുള്ള താരവും ക്രിസ്റ്റ്യാനോയായിരുന്നു, പോർച്ചുഗലും സ്‌പെയിനും തമ്മിലുള്ള ലോകകപ്പിലെ ആദ്യ മത്സരത്തിൽ മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിൽ ഓടി ക്രസ്റ്റ്യാനൊ റൊണാൾഡോ വാർത്തയിൽ ഇടം പിടിച്ചിരുന്നു.
പതിവായി സ്പ്രിന്റിംഗ് പരിശീലനം നടത്താറുള്ള ക്രിസ്റ്റ്യാനോ ലിസ്ബണിൽ നൈജീരിയൻ വംശജനായ പോർച്ചുഗലിന്റെ 100 മീറ്റർ സ്പ്രിന്റിംഗ് താരമായ ഫ്രാൻസിസ് ഒക്വിലിബുവിനൊപ്പം പരിശീലനം നടത്തിയതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ആരാധകർക്ക് പങ്ക് വെച്ചിരുന്നു. നിരലധിയാളുകൾ ലൈക്കുകളും കമന്റുകളും ഷെയറുകളും ചെയ്യുകയും ചെയ്തു. അതോടൊപ്പം ഒട്ടേറെ ഫുട്ബോൾ പ്രേമികൾ അഭിനന്ദങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഏഥൻസ് ഒളിമ്പിക്‌സിൽ 100 മീറ്ററിൽ വെള്ളിമെഡൽ ജേതാവാണ് ഫ്രാൻസിസ് ഒക്വിലിബു. 9.86 സെക്കൻഡിലാണ് ഒക്വിലിബു ഫിനിഷ് ചെയ്തത്. അമേരിക്കൻ സ്പ്രിന്റർ ജസ്റ്റിൻ ഗാറ്റ്‌ലിനാണ് (9.85) അന്ന് സ്വർണം നേടിയത്.
ഒരു സ്പ്രിന്ററാകാൻ യോഗ്യതയുള്ള താരമാണ് ക്രിസ്റ്റ്യനോയെന്നും 40 വയസ്സുവരെ അദ്ദേഹത്തിന് ഉയർന്ന നിലയിൽ തുടരാനാകുമെന്നും ഒക്വിലിബു പറഞ്ഞു.
അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി ചാമ്പ്യൻസ് ലീഗ് നേടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.