Connect with us

National

ജലസേചന അഴിമതി: അജിത് പവാറിനെ കുറ്റവിമുക്തനാക്കി സത്യവാങ്മൂലം

Published

|

Last Updated

മുംബൈ | ജലസേചന അഴിമതി കേസില്‍ എന്‍ സി പി നേതാവും മുന്‍ മന്ത്രിയുമായ അജിത് പവാറിനെ കുറ്റവിമുക്തനാക്കിയ സത്യവാങ്മൂലം ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കും മുമ്പ് കോടതിയില്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ 25 ന് ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ഒമ്പതുകേസുകള്‍ മഹാരാഷ്ട്ര അഴിമതി വിരുദ്ധ സെല്‍ (എ സി ബി) അവസാനിപ്പിച്ചിരുന്നു. നവംബര്‍ 27ന് എ.സി.ബി അജിത് പവാറിനെ കുറ്റവിമുക്തനാക്കികൊണ്ടുളള സത്യവാങ്മൂലം ബോംബെ ഹൈകോടതിയില്‍ സമര്‍പ്പിച്ചു.

ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് ഒരു ദിവസം മുമ്പാണ് എ സി ബി അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബി ജെ പി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിറകെയാണ് അജിത് പവാറിന് 70,000 കോടിയുടെ ജലസേചന അഴിമതി കേസുകളില്‍ ഒമ്പത് എണ്ണത്തില്‍ ക്ലീന്‍ചിറ്റ് സ്വന്തമായത്. എന്നാല്‍, ശേഷിച്ച പദ്ധതികളിലെ അഴിമതികളില്‍ തുടരന്വേഷണം നടക്കുമെന്ന് എ.സി.ബി വൃത്തങ്ങള്‍ പറഞ്ഞു.
2009 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാര്‍ ഭരണകാലത്ത് അഴിമതി നടത്തിയതായാണ് ആരോപണം.

Latest