Connect with us

Articles

ദരിദ്രന്റെ ആത്മഹത്യ; ഭരണകൂടത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Published

|

Last Updated

ലോകമാകെ യുദ്ധവിരുദ്ധത പടര്‍ന്നുപിടിക്കുന്ന കാലത്ത് ഒരു രാജ്യം അവര്‍ ചെയ്യാത്ത ആക്രമണം ചെയ്തു എന്ന് അവകാശവാദം ഉന്നയിക്കുമെന്ന് കരുതാനാകില്ല. ആ നിലയില്‍ പാക്കിസ്ഥാനിലെ ഭീകരവാദി ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയെന്ന് പറയപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് അവിശ്വസിക്കേണ്ടതില്ലെന്ന് തോന്നും. എന്നാല്‍ ചിലര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവുകള്‍ ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ്. അത് തെളിയിക്കാനാകാത്ത പക്ഷം ഇന്ത്യ അവകാശപ്പെടുന്ന മിന്നലാക്രമണം രാഷ്ട്രീയമായ ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചുണ്ടാക്കിയതാണെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു. ആക്രമണത്തിന് വിധേയമായ പാക്കിസ്ഥാന്‍, തങ്ങളെയാരും ആക്രമിച്ചിട്ടില്ല എന്നും പറയുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. രാഷ്ട്രത്തിന്റെ ചില രഹസ്യങ്ങളും നടപടികളും എല്ലാം പൊതുജനത്തിന് മുന്നില്‍ വെക്കണോ എന്ന മറുവാദവും ഉയരുന്നുണ്ട്. അരവിന്ദ് കേജ്‌രിവാള്‍ മുതല്‍, കോണ്‍ഗ്രസ് നേതാക്കള്‍ വരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം എന്നാവശ്യപ്പെടുമ്പോഴും പാക്കിസ്ഥാന്റെ ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണദൃശ്യങ്ങള്‍ പുറത്തുവിടുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും എന്ന രൂപത്തിലുള്ള വിശദീകരണങ്ങളാണ് നല്‍കുന്നത്.
സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പോലും അറിയുന്നതിന് മുമ്പ് സംഘ്പരിവാര്‍ സംഘടനകള്‍ തെരുവുകളില്‍ ആഘോഷങ്ങള്‍ തുടങ്ങി. ഒരു മാസം മുമ്പ് സമാധാന പുനഃസ്ഥാപനത്തിനായി കശ്മീരില്‍ മീറ്റിംഗ് വിളിച്ചിട്ടും, അസാധാരണമായ ഒരു സമയത്ത് ഈ ആക്രമണം നടത്തിയതും വിമര്‍ശകരില്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. ഇതിനിടയില്‍ ബി ജെ പി മാത്രമാണ് പാക്കിസ്ഥാനെ നേരിടാന്‍ ശേഷിയുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ സംഘ്പരിവാര്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് ആവര്‍ത്തിച്ചു പറയുവാനും ശ്രമിക്കുന്നത് കണ്ടിരുന്നു. മണിക്കൂറുകള്‍ക്കകം ഉത്തര്‍പ്രദേശിലാകെ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്ത് അവരുടെ മണ്ണില്‍ അവരെ തോല്‍പ്പിക്കും എന്ന രൂപത്തിലുള്ള പോസ്റ്റര്‍, ബാനര്‍ പ്രചാരണങ്ങളും നടന്നുവെന്നത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു പിയില്‍ ഇതൊരു രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു.
എന്തായാലും, ഇക്കാര്യത്തില്‍ മോദി ഭരണകൂടത്തിനു കോണ്‍ഗ്രസിനേക്കാള്‍ തലവേദനയായത് അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ്. സര്‍ജിക്കല്‍ സട്രൈക്കിന്റെ കാര്യത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച കെജ്‌രിവാള്‍ എത്രയും വേഗം അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട് മോദിക്ക് കെണിയൊരുക്കുകയാണ് ചെയ്തത്.
ചില വ്യാജ ദ്വന്ദ്വകല്‍പ്പനകള്‍ ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ബി ജെ പി സര്‍ക്കാറിലെ ഒരു മന്ത്രിയായ ജനറല്‍ വി കെ സിംഗ് പറഞ്ഞു: “രാഷ്ട്രത്തിന്റെ ഭക്ഷ്യധാന്യങ്ങളാണ് നിങ്ങള്‍ കഴിക്കുന്നത്, രാജ്യത്ത് താമസിക്കുന്നതോടൊപ്പം നിങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്യുന്നു. എന്നിട്ടും നിങ്ങള്‍ രാഷ്ട്രത്തെ ആക്ഷേപിക്കുകയാണെങ്കില്‍, നിങ്ങളൊരു രാജ്യദ്രോഹി തന്നെയാണ്.” സജീവമായ ഒരു ജനാധിപത്യ വ്യവസ്ഥയിലെ സുപ്രധാന ഘടകങ്ങളായ “എതിരഭിപ്രായം പറയാനുള്ള അവകാശം” അല്ലെങ്കില്‍ “സംവാദത്തിനുള്ള അവകാശം” തുടങ്ങിയവക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് അത്തരം വര്‍ത്തമാനങ്ങളിലൂടെ അവര്‍ ആസൂത്രണം ചെയ്യുന്നത്.
രാജ്യദ്രോഹവും ഗൂഢാലോചനാ കുറ്റവും ചുമത്തപ്പെട്ട ജെ എന്‍ യു എസ് യു പ്രസിഡന്റ് കനയ്യ കുമാര്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയത്, ദേശീയതയുടെ കുത്തകാവകാശത്തിനും, എ ബി വി പിയുടെ അഖണ്ഡഭാരത സങ്കല്‍പ്പത്തിനും സമൂഹത്തിലെ ജാതിശ്രേണി വ്യവസ്ഥക്കും ഞാന്‍ എതിരാണ് എന്നായിരുന്നു.
ദരിദ്രരായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ന്യൂനപക്ഷങ്ങള്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയും സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുകയും ചെയ്യുമ്പോള്‍ ഭരണകൂടം ചര്‍ച്ച ചെയ്യുന്നതും ആലോചിക്കുന്നതും മറ്റു ചില താത്പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ്. അതെന്തായാലും ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ ഇരുട്ടിലാക്കാനേ ഉപകരിക്കൂ.

---- facebook comment plugin here -----

Latest