Kozhikode
കൊളമലയില്‍ ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴക്കടുത്ത് കൊളമല വനമേഖലയില്‍ ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും ശിക്ഷ.
താമരശ്ശേരി റെയ്ഞ്ചില്‍പ്പെട്ട പുതുപ്പാടി സെക്ഷനിലെ ഫോറസ്റ്റ് ഗാര്‍ഡ് പുന്നശ്ശേരി കുട്ടമ്പൂര്‍ പാറയില്‍ വീട്ടില്‍ പി ദേവദാസ്(40) നെ കൊലപ്പെടുത്തിയ കേസിലെ പ്രതി പുതുപ്പാടി കൂട്ടാല വീട്ടില്‍ കെ കെ മമ്മദി (74)നെയാണ് കോഴിക്കോട് അഡീഷനല്‍ ആന്‍ഡ് സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി എം ജി പത്മിനി ശിക്ഷിച്ചത്. വനംവകുപ്പ് ജീവനക്കാരുടെ സുരക്ഷക്ക് ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കോഴിക്കോട് ഡി എഫ് ഒക്ക് വിധിപ്രസ്താവനക്കിടെ കോടതി നിര്‍ദേശം നല്‍കി. ദേവദാസിന്റെ കുട്ടികള്‍ക്ക് 18 വയസാകുന്നതുവരെ പഠന ചെലവുകളും ചികിത്സാ ചെലവുകളും വനം വകുപ്പ് വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഐ പി സി 302 ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ തുകയില്‍ മൂന്ന് ലക്ഷം രൂപ ദേവദാസിന്റെ വിധവക്കും ഒരു ലക്ഷം രൂപ ദേവദാസിന്റെ അമ്മക്കും നല്‍കണം. പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഐ പി സി 506(2) ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവ് അനുഭവിക്കണം. ആയുധനിയമം 27 (1) പ്രകാരം മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും, 28 പ്രകാരം മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്‍ഷം വീതവും ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2010 മാര്‍ച്ച് 25 ന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ സംഭവം. കൊളമല വനത്തില്‍ മമ്മദ് നായാട്ടിനെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ്കുമാറിനൊപ്പം കാട്ടില്‍ പരിശോധന നടത്തുകയായിരുന്നു ദേവദാസ്. തോക്ക് സഹിതം രാജീവ് കുമാറിന്റെയും ദേവദാസിന്റെയും മുമ്പില്‍പെട്ട മമ്മദ് പിടിക്കപ്പെടും എന്നുറപ്പായതോടെ രക്ഷപ്പെടാന്‍ വേണ്ടി ദേവദാസിന് നേരെ വെടിവെക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ദേവദാസിനെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ മൂന്നിന് രാത്രി 10.30 ഓടെ മരിച്ചു. സംഭവം നടന്ന പിറ്റേ ദിവസം രാവിലെ ഒമ്പതോടെ ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് മമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസം നീണ്ട വിചാരണവേളയില്‍ 49 സാക്ഷികളെ വിസ്തരിച്ചു. അമ്പതോളം രേഖകള്‍ കോടതിയില്‍ ഹാജരാക്കി. തോക്കും വെടിയുണ്ടയും കത്തിയുമടക്കം 19 തൊണ്ടിമുതലുകളും വാദിഭാഗം കോടതിയില്‍ ഹാജരാക്കി. കോടതി വിധി എല്ലാവര്‍ക്കും പാഠമാകട്ടെയെന്ന് ദേവദാസിന്റെ അമ്മ ജാനു അമ്മ പ്രതികരിച്ചു. ദേവദാസിന്റെ ഭാര്യക്കും മക്കള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയതായിരുന്നു ഇവര്‍. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി അഡ്വ. ബി എന്‍ ബിനേഷ്ബാബു, അഡ്വ. ടി അരുണ്‍ ജോഷി ഹാജരായി.