Connect with us

International

ബഗ്ദാദി കൊല്ലപ്പെട്ടത് പ്രഖ്യാപിച്ച് ട്രംപ്; സൈന്യത്തിന്റെ വലയിലായപ്പോള്‍ സ്വയം പൊട്ടിത്തെറിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈനിക നടപടിക്കിടെ ഈസില്‍ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വടക്കന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ ബഗ്ദാദിയുടെ താവളത്തിന് നേരെ അമേരിക്കന്‍ സേന ആക്രമണം നടത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ബഗ്ദാദിയുടെ കേന്ദ്രത്തില്‍ നിന്നും 11 കുട്ടികളെ മോചിപ്പിച്ചെന്നും ബഗ്ദാദിയുടെ മൂന്ന് മക്കള്‍ ഏറ്റുമുട്ടലിനിടെ മരിച്ചെന്നും അദ്ദേഹം പറഞ്ഞു.

“ഒരു വലിയ സംഭവം നടന്നിരിക്കുന്നു” എന്നും വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് വൈകിട്ട് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രത്യക്ഷപ്പെട്ട് അമേരിക്കന്‍ സൈന്യം തന്നെ പലപ്പോഴായി കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ ബഗ്ദാദിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയാണ് സിറിയയിലെ ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ്ദാദിയുടെ താവളം ലക്ഷ്യംവെച്ച് ആക്രമണം നടത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ ആക്രമണം നീണ്ടതായാണ് അമേരിക്കന്‍ സൈന്യം പറയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010ലാണ് ബാഗ്ദാദി ഈസിലിന്റെ
നേതാവാകുന്നത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.ഇറാഖിലെ സമാറ സ്വദേശിയായ ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) നല്‍കുമെന്ന് യു എസ് വിദേശ കാര്യ വകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു.