Connect with us

International

വിവാഹം വേണ്ടെന്ന് ചെറുപ്പക്കാര്‍; ചൈനയില്‍ വിവാഹ, ജനനനിരക്ക് കുറഞ്ഞു

കഴിഞ്ഞ ഏഴ് വര്‍ഷമായി ചൈനയിലെ വിവാഹനിരക്ക് തുടര്‍ച്ചയായി കുത്തനെ ഇടിയുകയാണെന്ന് ചൈന സ്റ്റാറ്റിസ്റ്റിക്സ് ഇയര്‍ബുക്ക് 2021-ലെ രേഖകള്‍ വ്യക്തമാക്കുന്നു.

Published

|

Last Updated

ബെയ്ജിങ്| ലോകത്ത ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈന പ്രതിസന്ധിയില്‍. വിവാഹനിരക്കും ജനനനിരക്കും കുറഞ്ഞതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിലേക്ക് ചൈന ഉയര്‍ന്നതില്‍ ജനസംഖ്യ പ്രധാനഘടകമായിരുന്നു. ലോകത്തെ ഏറ്റവും വലിയ വിപണി, ഏറ്റവുമധികം മനുഷ്യവിഭവശേഷിയുള്ള രാജ്യം എന്നീ ഘടകങ്ങളാണ് ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായകമായത്. എന്നാല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ ജനസംഖ്യ കുറയുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാകുമെന്നാണ്് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ചൈനയിലെ വിവാഹനിരക്ക് തുടര്‍ച്ചയായി കുത്തനെ ഇടിയുകയാണെന്ന് ചൈന സ്റ്റാറ്റിസ്റ്റിക്സ് ഇയര്‍ബുക്ക് 2021-ലെ രേഖകള്‍ വ്യക്തമാക്കുന്നു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 2021-ലെ ആദ്യ മൂന്ന് പാദങ്ങളില്‍ 58 ലക്ഷം പേരാണ് ചൈനയില്‍ വിവാഹിതരായത്. സിവില്‍ അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കിയ രേഖകള്‍ പ്രകാരം ഇത് തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാര്‍ വളരെ കുറഞ്ഞ നിരക്കാണ്. ഇതേ പോലെ തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസങ്ങളിലും വിവാഹ നിരക്ക് കുറഞ്ഞുതന്നെയിരിക്കാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചൈന ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനനനിരക്കിലും വലിയ കുറവാണ് ചൈനയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 0.852 ശതമാനമായിരുന്നു ചൈനയിലെ ജനനനിരക്ക്. ചൈന പതിറ്റാണ്ടുകളായി പിന്തുടര്‍ന്ന ഒരു കുഞ്ഞ് മാത്രമേ പാടുള്ളൂ എന്ന നിയമം 2016-ല്‍ എടുത്തുകളഞ്ഞിട്ടുണ്ട്. മൂന്ന് കുട്ടികളെങ്കിലും ആവാമെന്നാണ് പുതിയ ചൈനീസ് സര്‍ക്കാര്‍ നയം. രാജ്യത്ത് ചെറുപ്പക്കാരുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നതാണ് വിവാഹനിരക്കിലുള്ള കുറവിനു കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൈനയില്‍ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം നിലവില്‍ 26.4 കോടിയായി ഉയര്‍ന്നിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 18.7 ശതമാനമാണിത്.

വിവാഹത്തോടുള്ള ചൈനക്കാരുടെ താല്‍പര്യമില്ലായ്മക്ക് കാരണം ഉയര്‍ന്ന ജോലി സമ്മര്‍ദം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ഉയര്‍ന്ന ജീവിതച്ചെലവ്, ഭവനവിലയിലുണ്ടായ കുതിപ്പ് എന്നിവയെല്ലാം ഘടകങ്ങളാണെന്ന് വിദഗ്ധര്‍ പറയുന്നു. ചൈനയില്‍ മറ്റ് പല ഏഷ്യന്‍ രാജ്യങ്ങളിലുമുള്ളതുപോലെ വിവാഹവും ജനനനിരക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. വിവാഹനിരക്കിലുണ്ടാവുന്ന കുറവ് ജനനനിരക്കിനെ നേരിട്ടു ബാധിക്കുന്ന സാഹചര്യമാണ് ചൈനയിലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ അവസ്ഥയുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ചൈന ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുവേണ്ടി ചെറുപ്പക്കാര്‍ക്ക് വീടുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സബ്സിഡികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിനും പ്രസവത്തിനുമുള്ള അവധികളും നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

 

Latest