Connect with us

Kerala

പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു; കസ്റ്റഡി മര്‍ദ്ദനമെന്ന് ഭാര്യ

പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. അപകടം നേരില്‍ കണ്ട ദൃക്‌സാക്ഷി സനോഫര്‍ മദ്യപിച്ചിരുന്നെന്നും വീഴ്ചയിലുണ്ടായ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നതെന്നും പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഭാര്യ രംഗത്ത്. പൊലീസ് ഈ വാദം നിഷേധിച്ചു. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. അപകടം നേരില്‍ കണ്ട ദൃക്‌സാക്ഷി സനോഫര്‍ മദ്യപിച്ചിരുന്നെന്നും വീഴ്ചയിലുണ്ടായ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നതെന്നും പറഞ്ഞു.

സനോഫര്‍ കസ്റ്റഡിയിലായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സനോഫറിനെതിരെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. സനോഫര്‍ ആക്രമിക്കുന്നതായ വീട്ടുകാരുടെ പരാതി ബുധനാഴ്ച കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. പൂന്തുറ സ്റ്റേഷനിലെ പൊലീസുകാര്‍ സനോഫറിനെയും ഭാര്യയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സനോഫറും ഭാര്യയും സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഇവരെ തിരിച്ചയച്ചു. പിന്നീട് സനോഫര്‍ കുമരിച്ചന്തയില്‍ റോഡില്‍ പോയി കിടന്നു. പൊലീസെത്തി ഓട്ടോറിക്ഷയില്‍ ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും സനോഫറിനെ ഏറ്റെടുത്തില്ല. പൊലീസ് ജീപ്പില്‍ വീട്ടില്‍ എത്തിച്ചുവെങ്കിലും സനോഫറിനെയും പൊലീസുകാരെയും അകത്തേക്ക് കടത്താതെ വീട്ടുകാര്‍ ഗേറ്റ് അടച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. സനോഫറിനെതിരെ കേസെടുക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതോടെ ഇയാളെയും കൂട്ടി പൊലീസുകാര്‍ വീണ്ടും ആശുപത്രിയിലേക്ക് പോയി. ഈ സമയത്താണ് ഓടുന്ന ജീപ്പിന്റെ പുറകില്‍ നിന്നും ചാടി ഓടാന്‍ ഇയാള്‍ ശ്രമിച്ചത്. സനോഫറിനെ കസ്റ്റഡിയില്‍ എടുത്തിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സനോഫര്‍ ജീപ്പ് തുറന്ന് പുറത്തേക്ക് ചാടുന്നത് കോര്‍പറേഷന്‍ ജീവനക്കാരനായ രാഹുല്‍ കണ്ടിരുന്നു. ഇയാളും പൊലീസിനൊപ്പം ആശുപത്രിയിലേക്ക് പോയി. സനോഫര്‍ സ്വയം വാതില്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ സനോഫറിന് മര്‍ദ്ദനമേറ്റെന്നും മുഖത്ത് പരിക്കുണ്ടെന്നും ഭാര്യ ആരോപിച്ചു. ഇതേ തുടര്‍ന്നാകാം സനോഫര്‍ ജീപ്പില്‍ നിന്ന് ചാടിയതെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

 

 

Latest