invasive plants
അധിനിവേശ സസ്യങ്ങൾ നിറഞ്ഞ് വയനാടൻ വനം
ഈ സസ്യങ്ങൾ കൊണ്ട് കാട്ടിൽ ശരിയായ ഭക്ഷണം ലഭിക്കാതാകുന്നതോടെ ആന, മാൻ, കാട്ടുപോത്ത്, പന്നി തുടങ്ങിയ മൃഗങ്ങൾ തീറ്റക്കായി ജനവാസ മേഖലകളിലെത്തുകയാണ്.
മാനന്തവാടി | വയനാട്ടിലെ വനമേഖലകളിൽ അധിനിവേശ സസ്യങ്ങൾ നിറയുന്നു. സെന്ന, ധൃതരാഷ്ട്രപച്ച, കമ്മ്യൂണിസ്റ്റ് പച്ച തുടങ്ങിയ സസ്യങ്ങളാണ് വനം കീഴടക്കിക്കൊണ്ടിരിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയ്ഞ്ചിലെയും നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിലെയും 70 ശതമാനത്തോളം വനമേഖല ഇവ കീഴടക്കിയതായാണ് റിപോർട്ട്.
വനത്തിൽ ഇത്തരം സസ്യങ്ങൾ നിറയുമ്പോൾ വനം വകുപ്പ് കാര്യമായ നടപടി സ്വീകരിക്കാത്തതിനാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ഈ സസ്യങ്ങൾ കൊണ്ട് കാട്ടിൽ ശരിയായ ഭക്ഷണം ലഭിക്കാതാകുന്നതോടെ ആന, മാൻ, കാട്ടുപോത്ത്, പന്നി തുടങ്ങിയ മൃഗങ്ങൾ തീറ്റക്കായി ജനവാസ മേഖലകളിലെത്തുകയാണ്.
സെന്ന ഒഴിച്ച് മറ്റു സസ്യങ്ങൾ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് നശിപ്പിക്കാൻ കഴിയും. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തടിതപ്പുകയാണ് വനം വകുപ്പ്. കാടിനെയും കാട്ടിലെ ജീവികളെയും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട വനം വകുപ്പിന്റെ നിസ്സംഗതക്കെതിരെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്.