Connect with us

kozhikode murder

വ്യാപാരിയുടെ കൊലപാതകം നടന്നത് കോഴിക്കോട്ടെ ലോഡ്ജില്‍

ഷിബിലിയും ഫര്‍ഹാനയും സിദ്ധിഖിന്റെ പണം കവര്‍ന്നതായി സൂചന

Published

|

Last Updated

കോഴിക്കോട്: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കൊല നടന്നത് കോഴിക്കോട് നഗരത്തില്‍. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസാ ഇന്‍ എന്ന ചെറുകിട ലോഡ്ജില്‍ വച്ചാണ് കൊലപാതകം നടന്നതെന്നു വിവരം ലഭിച്ചു.

തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ 58 കാരന്‍ സിദ്ധിഖാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോള്‍ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ ചെന്നൈയിലാണ് ഉള്ളത്.

രണ്ടുപേര്‍ക്ക് എങ്ങിനെ കൊല നടത്താന്‍ കഴിഞ്ഞു, എങ്ങിനെ മൃതദേഹം എങ്ങിനെ പെട്ടിയിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു, കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം തുടങ്ങിയ കാര്യങ്ങള്‍ ചുരുളഴിയാനുണ്ട്.

സിദ്ധിഖിനെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ട്രോളി ബാഗ് മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ പരിശോധിച്ച് മൃതദേഹ അവശിഷ്ടം തന്നെയാണോ എന്നുറപ്പുവരുത്തും.

മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. പ്രതിയായ ഷിബിലിന് 22 വയസും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയ്ക്ക് 18 വയസുമാണു പ്രായം. ഇരുവരും ഇന്നലെ മുതല്‍ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേരളാ പോലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. മൃതദേഹം സംബന്ധിച്ച് പ്രതികള്‍ വിവരം നല്‍കിയെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് കൊല്ലപ്പെട്ട സിദ്ധിഖ് തന്നെയാണു മുറിയെടുത്തതെന്നാണു വിവരം. ഇവിടെ വെച്ച് സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി അഗളിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യത്തിന് പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

സിദ്ധിഖ് മൂന്നു വര്‍ഷം മുമ്പാണ് ഒളവണ്ണയില്‍ ഹോട്ടല്‍ തുടങ്ങിയത്. സാധാരണ മൂന്നുദിവസമൊക്കെ കഴിഞ്ഞാണു വീട്ടില്‍ എത്താറുള്ളതെന്നു വീട്ടുകാര്‍ പറഞ്ഞു.സാധാരണ സ്വന്തം ഹോട്ടലിനു മുകളിലുള്ള മുറിയിലാണു കഴിയാറുള്ളത്. പ്രതിയായ ഷിബിലി ഇദ്ദേഹത്തിന്റെ ഹോട്ടലില്‍ ജോലിക്കെത്തിയിരുന്നതായും എന്നാല്‍ പെരുമാറ്റ ദൂഷ്യത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നതായും വിലരം ലഭിച്ചിട്ടുണ്ട്. ഫര്‍ഹാന മോഷണം അടക്കമുള്ള ചില കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഷിബിലിക്കെതിരെ നേരത്തെ ഫര്‍ഹാന നേരത്തെ പോക്‌സോ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. സിദ്ധിഖിനെ കാണാതായ 18 മുതല്‍ തന്നെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നു വലിയ തുക പിന്‍വലിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കാണാതായി രണ്ടുദിവസം കഴിഞ്ഞാണു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

Latest