Ongoing News
വസ്തു സംബന്ധമായ തര്‍ക്കത്തിനിടെ വയോധികയെയും മകളെയും മർദിച്ചയാൾ പിടിയില്‍
പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇഷ്ടികയും കല്ലും വലിച്ചെറിഞ്ഞു.
പത്തനംതിട്ട | വസ്തു സംബന്ധമായ തര്‍ക്കത്തിനിടെ സ്ത്രീകളെ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയില്‍ വിശ്വഭവനം വീട്ടില്‍ ഷിജു എന്ന് വിളിക്കുന്ന ആഷിക്കി(28)നെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പകൽ മൂന്നിന് അങ്ങാടിക്കല്‍ തെക്ക് മഞ്ഞപ്പുന്ന മുരുപ്പ് കോളനിയില്‍ വിശ്വഭവനം വീട്ടില്‍ തുളസിയുടെ ഭാര്യ പൊന്നമ്മ (67), മകള്‍ തുഷാര എന്നിവരെ പ്രതി ഉപദ്രവിക്കുകയായിരുന്നു.
കൈയില്‍ കരുതിയ വിറകു കഷ്ണം കൊണ്ട് അടിയ്ക്കുകയും മുതുകിന് ചവിട്ടുകയും ചെയ്തപ്പോള്‍ സമീപത്തുള്ള ക്ഷേത്രത്തില്‍ ഇരുവരും ഓടിക്കയറി. അവിടെയെത്തിയ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇഷ്ടികയും കല്ലും വലിച്ചെറിഞ്ഞു. ഇഷ്ടിക കൊണ്ട് തുഷാരയുടെ നെറ്റിയില്‍ മുറിവേറ്റു. ഇരുമ്പുകമ്പി കൊണ്ട് പൊന്നമ്മയുടെ തലയില്‍ അടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. തുടർന്ന് ഇരുവരെയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടുമണ്‍ പോലീസ് സംഭവസ്ഥലത്തുനിന്നും വിറകുകഷ്ണം, ഇഷ്ടിക, ഇരുമ്പുകമ്പി എന്നിവ കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, എസ് ഐ മനീഷ്, എസ് സി പി ഒ സക്കറിയ, സി പി ഓമാരായ പ്രദീപ്, കൃഷ്ണകുമാര്‍, ഷിജു, ഗീത എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.