തിരുവനന്തപുരം | സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അണുബാധയെ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ്. അണുബാധ ഉണ്ടാകുന്നതു സംബന്ധിച്ച് എല്ലാവരും മനസ്സിലാക്കേണ്ട രണ്ട് പ്രത്യേക വസ്തുതകളുണ്ട്. ആദ്യം ഒരു വ്യക്തിയില്‍ അണുബാധയുണ്ടാകുന്നു. അത് കാരണം തുടര്‍ന്ന് രോഗം പ്രകടമാകുന്നു. വാക്‌സിനേഷന് ശേഷമുള്ള കാലഘട്ടത്തില്‍ ലോകമെങ്ങും, പകര്‍ച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാന്‍ ഇത് പരിവര്‍ത്തന നിരക്കായി (കണ്‍വേര്‍ഷന്‍ റേറ്റ്) കണക്കാക്കുന്നു. പൊതു ജനങ്ങള്‍ എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കുകയും വാക്‌സിന്‍ എടുക്കുകയും ചെയ്യുന്നതിനാല്‍ കണ്‍വേര്‍ഷന്‍ റേറ്റ് മാറ്റമില്ലാതെ തുടരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ്19നെ ചെറുക്കുന്നതിനുള്ള പൊതുജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വാക്‌സിനേഷന്‍ കൂടി ആരംഭിച്ചതോടെ ശക്തിപ്പെട്ടു. വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നത് വഴി ആളുകളെ സംരക്ഷിക്കാന്‍ സാധിക്കും. വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. സെപ്റ്റംബര്‍ 11 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,26,89,078), 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (88,86,064) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,84,471). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 51 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിനേഷനോട് ആളുകള്‍ സഹകരിക്കുന്നു എന്നാണ്. കൊവിഷീല്‍ഡ്/ കൊവാക്‌സിന്‍ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എടുക്കാന്‍ അഭ്യര്‍ഥിക്കുന്നു. രണ്ട് വാക്‌സിനുകളും ഫലപ്രദമാണ്.
സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ കാലയളവില്‍, ശരാശരി 2,42,278 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐ സി യുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 20,000 കുറവ് ഉണ്ടായി. ടി പി ആര്‍, പുതിയ കേസുകള്‍ എന്നിവയുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യഥാക്രമം എട്ട് ശതമാനവും 10 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. ഏതൊരു രോഗ നിയന്ത്രണ പ്രോഗ്രാമിനും, സജീവമായ കേസ് കണ്ടെത്തല്‍ പ്രധാനമാണ്. സംസ്ഥാനം ഉചിതമായ അളവില്‍ പരിശോധനയും നടത്തുന്നു. നിലവില്‍ 2,31,792 കൊവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുമുണ്ട്.
ഇത് സൂചിപ്പിക്കുന്നത് അണുബാധ ഉണ്ടാവുന്നവ്യക്തികളില്‍ ഉചിതമായ പരിചരണവും പിന്തുണയും നല്‍കുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവില്‍ വര്‍ധിക്കുന്നില്ല എന്നാണ്. എന്നാല്‍ രോഗാതുരത ഉണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വൈകി ആശുപത്രിയില്‍ എത്തി മരണം സംഭവിച്ചവരില്‍, ഏറ്റവും അധികം കാണപ്പെട്ട അനുബന്ധ രോഗങ്ങള്‍ പ്രമേഹവും രക്താതിമര്‍ദവും ഒരുമിച്ചുണ്ടായതാണ്. ആയതിനാല്‍, കൊവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.
കോമോര്‍ബിഡിറ്റികളുള്ള (അനുബന്ധ രോഗങ്ങള്‍) കൊവിഡ് പോസിറ്റീവ് വ്യക്തി ആശുപത്രിയില്‍ എത്തുന്നത് വൈകിക്കരുത്. മാത്രമല്ല ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് ബാധിതരായ വ്യക്തികളില്‍ ആറ് ശതമാനം പേര്‍ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. വാക്‌സിനേഷന്‍ എടുത്തവരില്‍, രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയാകും. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍, രോഗലക്ഷണമുണ്ടെങ്കില്‍, ആര്‍ ടി പി സി ആര്‍ പരിശോധന നടത്തേണ്ടതാണ്. ആന്റിജന്‍ പരിശോധന അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമാണ്. കഴിഞ്ഞ 2 മാസങ്ങളില്‍ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ല. ഗൃഹ നിരീക്ഷണത്തില്‍ തുടരുന്ന കൊവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്.