Kerala
വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടമെന്ന് മുഖ്യമന്ത്രി; ഗവര്‍ണര്‍ക്ക് മറുപടി
സമൂഹത്തിന്റെ മുന്നില്‍ നമ്മളാരും പരിഹാസ്യരാകരുതെന്ന് മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിക്ക് മറുപടിയായി പിണറായി പറഞ്ഞു.
തിരുവനന്തപുരം | ഈയടുത്ത് നടത്തിയ യൂറോപ്യന്‍ പര്യടനം ലക്ഷ്യമിട്ടതിനേക്കാള്‍ നേട്ടമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഗുണം ലക്ഷ്യമിട്ടാണ് യാത്ര നടത്തിയതെന്നും വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കരാറുകളിലൂടെ തൊഴില്‍ കുടിയേറ്റവും അതുവഴി കേരളത്തിലേക്കുള്ള വിദേശനാണ്യമൊഴുക്കും കൂടും. വിദേശയാത്രയില്‍ തുടര്‍നടപടികളുണ്ടാകും. സര്‍ക്കാര്‍ പ്രതിനിധി സംഘത്തിനൊപ്പം കുടുംബം വന്നതില്‍ അനൗചിത്യമില്ലെന്നും യാത്രയെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിദേശപര്യടനം ഉല്ലാസയാത്രയാക്കി ചിത്രീകരിച്ചു. നാടിന്റെ നന്മ മുന്‍നിര്‍ത്തി ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്? നിഷേധാത്മക നിലപാട് സ്വീകരിച്ച് പ്രതിപക്ഷത്തിന്റെ നിലയിലേക്ക് മാധ്യമങ്ങള്‍ താഴരുത്. നമ്മുടെ നാടിനെ കുറിച്ച് നാടിന് പുറത്തുള്ളവരുടെ അഭിപ്രായം മികച്ചതും നല്ലതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി വി പി ജോയിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ചോദ്യങ്ങള്‍ക്ക് അദ്ദേഹവും മറുപടി പറഞ്ഞു.
ആരും ആരെയും വിമര്‍ശിക്കരുത് എന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെത് പാർലിമെൻ്ററി സംവിധാനമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഗവര്‍ണറുടെ അധികാരം ഭരണഘടന നിര്‍വചിച്ചിട്ടുണ്ട്. ഗവര്‍ണറുടെ വിവേചനാധികാരം വളരെ ഇടുങ്ങിയതാണെന്ന് ഡോ.അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ മുന്നില്‍ നമ്മളാരും പരിഹാസ്യരാകരുതെന്ന് മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിക്ക് മറുപടിയായി പിണറായി പറഞ്ഞു.