Connect with us

Ongoing News

ജംഷഡ്പൂരിനോട് കനത്ത തോല്‍വി വഴങ്ങി ബ്ലാസ്റ്റേഴ്‌സ്

Published

|

Last Updated

പനാജി | ഐ എസ് എലില്‍ ജംഷഡ്പൂര്‍ എഫ് സിക്കെതിരെ കനത്ത തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ ജംഷഡ്പൂര്‍ തകര്‍ത്തത്. ഗ്രെഗ് സ്റ്റുവാര്‍ട്ട്, ഡാനിയല്‍ ചീമ ചിക്വു എന്നിവരാണ് സ്‌കോറര്‍മാര്‍. തോല്‍ക്കുമെന്ന് ആദ്യമേ ഉറപ്പിച്ച തരത്തിലായിരുന്നു മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. മികച്ചതെന്നു പറയാവുന്ന നീക്കങ്ങളൊന്നും ടീമിന് നടത്താനായില്ല. രണ്ടാമതായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഇന്നത്തെ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. 23 പോയിന്റാണ് ടീമിനുള്ളത്. അതേസമയം, അഞ്ചാം സ്ഥാനത്തായിരുന്ന ജംഷഡ്പുര്‍ 25 പോയിന്റുമായി രണ്ടാമതെത്തി.

അതേസമയം, മിന്നുന്ന ഫോമിലായിരുന്നു ജംഷഡ്പൂര്‍. കൃത്യമായ ഗെയിം പ്ലാനിലാണ് അവര്‍ കളിച്ചത്. പെനാള്‍ട്ടിയിലൂടെയായിരുന്നു ജംഷഡ്പൂരിന്റെ ആദ്യ ഗോള്‍. 44ാം മിനുട്ടില്‍ ഗ്രെഗ് സ്റ്റുവാര്‍ട്ടിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് പെനാള്‍ട്ടി ലഭിച്ചത്. സ്റ്റുവാര്‍ട്ട് തന്നെയെടുത്ത കിക്ക് ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി (1-0).

രണ്ടാമത്തെ ഗോളും പെനാള്‍ട്ടിയില്‍ നിന്നു തന്നെയാണ് ജംഷഡ്പൂര്‍ കണ്ടെത്തിയത്. ഇത്തവണ ബോറിസിനെ ലെസ്‌കോവിക് വീഴ്ത്തുകയായിരുന്നു. സ്റ്റുവാര്‍ട്ട് കിക്ക് പോസ്റ്റിന്റെ മധ്യ ഭാഗത്തേക്ക് ചെത്തിയിട്ടു (2-0). 48ാം മിനുട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്. നാല് മിനുട്ടിനു ശേഷം ഡാനിയല്‍ ചിമ ചിക്വുവിലൂടെ ജംഷഡ്പൂര്‍ മൂന്നാം ഗോള്‍ നേടി. സ്റ്റുവര്‍ട്ട് എടുത്ത ഫ്രീ കിക്ക് ബോറിസിലേക്കാണ് എത്തിയത്. ബോറിസ് ബോക്‌സിന്റെ മധ്യഭാഗത്തേക്ക് മറിച്ചുനല്‍കിയ പന്ത് വിദഗ്ധമായ ഒരു ഷോട്ടിലൂടെ ചീമ ഗോളിലേക്ക് തിരിച്ചുവിട്ടു (3-0).