Kuwait
കുവൈത്തിൽ താമസ നിയമ ലംഘകരെ പിടികൂടാൻ കർശന പരിശോധന
ഒന്നര ലക്ഷത്തിലധികം പേർ താമസ രേഖയില്ലാതെ കുവൈത്തിൽ കഴിയുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്.
കുവൈത്ത് സിറ്റി | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന താമസ നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി അധികൃതർ. നേരത്തേ പരിശോധനയിൽ പിടിയിലാകുന്നവരെ താമസിപ്പിക്കാനും മറ്റും സ്ഥലസൗകര്യം ഇല്ലാത്തതിനാലും കൊവിഡ് സാഹചര്യം കൊണ്ടും പരിശോധന താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. കൊവിഡ് സാഹചര്യത്തിൽ കൂടുതൽ പേരെ ഒരുമിച്ച് താമസിപ്പിക്കുന്നതിനു പരിമിതികൾ ഉണ്ടായിരുന്നു.
എന്നാൽ, ഇപ്പോൾ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. നാടുകടത്തലിലൂടെ ജയിലിൽ ആളുകൾ കുറയുന്നതിനനുസരിച്ചു പരിശോധന തുടരും എന്നാണ് അധികൃതർ പറയുന്നത്. അതേസമയം താമസ നിയമ ലംഘകർക്ക് പിഴ കൂടാതെ രാജ്യം വിടാൻ ഒരവസരം കൂടി നൽകണം എന്ന് താമസ കാര്യ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് ശിപാർശ നൽകിയിട്ടുണ്ട്.
നിലവിൽ ഒന്നര ലക്ഷത്തിലധികം പേർ താമസ രേഖയില്ലാതെ കുവൈത്തിൽ കഴിയുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ഇവരെ ലക്ഷ്യം വെച്ചാണ് അധികൃതർ വീണ്ടും പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്.
റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്