Kerala
കടല്‍ക്കൊലക്കേസ്; ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീം കോടതി
ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്കും അഞ്ച് ലക്ഷം രൂപം വീതം നല്‍കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി | കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീംകോടതി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്കും അഞ്ച് ലക്ഷം രൂപം വീതം നല്‍കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ബോട്ട് ഉടമയ്ക്ക് നല്‍കുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയില്‍ നിന്ന് ഈ തുക നല്‍കാനാണ് കോടതി നിര്‍ദ്ദേശം
തുക കൃത്യമായി നല്‍കാന്‍ കേരള ഹൈക്കോടതി രജിസ്ട്രിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
2012 ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയില്‍ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്. സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എന്റിക്ക ലെക്‌സി എന്ന എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. ഫെബ്രുവരി 19നാണ് വെടിവച്ച സാല്‍വത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് രണ്ട് നാവികര്‍ക്ക് ജന്മനാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. നീണ്ട ഒമ്പത് വര്‍ഷത്തെ നിയമ നടപടികള്‍ക്കൊടുവിലാണ് കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് 2 കോടി രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്. ഇതില്‍ ബോട്ടുടമക്ക് നല്‍കിയ നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ചാണ് ഏഴ് മത്സ്യ തൊഴിലാളികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.