Connect with us

International

ക്വീവില്‍ ഭീതി വിതച്ച് റഷ്യ; ആക്രമണത്തിന് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലുകളും

സമീപ ആഴ്ചകളിലെ ഏറ്റവും തീവ്രമായ റഷ്യന്‍ ആക്രമണങ്ങളിലൊന്നിനാണ് കഴിഞ്ഞ രാത്രി ക്വീവ് സാക്ഷ്യം വഹിച്ചത്

Published

|

Last Updated

ക്വീവ്  | റഷ്യന്‍ അധിനിവേശ കിഴക്കന്‍ ഉക്രെയ്‌നിലുണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ, ക്വീവില്‍ ശക്തമായ ബോംബാക്രമണം. സമീപ ആഴ്ചകളിലെ ഏറ്റവും തീവ്രമായ റഷ്യന്‍ ആക്രമണങ്ങളിലൊന്നിനാണ് കഴിഞ്ഞ രാത്രി ക്വീവ് സാക്ഷ്യം വഹിച്ചത്. ഇതേത്തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് നഗരത്തിലുടനീളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെന്‍ട്രല്‍ ക്വീവില്‍ ഒരു ക്രൂസ് മിസൈല്‍ വന്ന് പതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. മിസൈല്‍ വന്ന് പതിക്കുന്ന നിമിഷത്തില്‍ പെട്ടെന്ന് ശക്തമായ പ്രകാശം ഉണ്ടാകുന്നതും, തൊട്ടുപിന്നാലെ വന്‍ സ്‌ഫോടനം നടക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം

 

ആക്രമണത്തില്‍ ഏകദേശം 600 ഡ്രോണുകളും 90 മിസൈലുകളും ഉപയോഗിച്ചതായി ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇവയില്‍ പലതും വെടിവെച്ചിട്ടെങ്കിലും, എല്ലാം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൂകിയാനിവ്‌സ്‌ക മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ബിസിനസ്സ് സെന്ററും മാര്‍ക്കറ്റും ഈ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. മുന്‍പ് നടന്ന റഷ്യന്‍ ആക്രമണങ്ങള്‍ക്ക് ശേഷം ആറ് തവണ പുനര്‍നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഒരു ചെറിയ കഫേയും ഇത്തവണ തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നു.

ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ത മറ്റ് പ്രദേശങ്ങളിലും വീടുകള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍, ബിസിനസ്സ് കെട്ടിടങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാത്രിയിലുടനീളം ക്വീവില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. നഗരത്തില്‍ മിസൈലുകളും ഡ്രോണുകളും പതിച്ചതോടെ ജനങ്ങള്‍ മെട്രോ സ്റ്റേഷനുകളിലേക്കും ഭൂഗര്‍ഭ അഭയകേന്ദ്രങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു.

ഉക്രേനിയന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ എക്‌സ് പ്ലാറ്റ്ഫോമിലൂടെ റഷ്യയെ ശക്തമായി വിമര്‍ശിച്ചു. ഈ ആക്രമണം സൈനിക ലക്ഷ്യങ്ങളെ ഉദ്ദേശിച്ചുള്ളതല്ലെന്നും മറിച്ച് സാധാരണക്കാരെ ഉപദ്രവിക്കാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ക്വീവിലും ഉക്രെയ്‌നിലെ മറ്റ് പല പ്രദേശങ്ങളിലും ) റഷ്യ നടത്തിയ ഏറ്റവും വലിയ രാത്രികാല ആക്രമണങ്ങളില്‍ ഒന്നാണിതെന്ന് അദ്ദേഹം കുറിച്ചു.

ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതും, ഭൂഗര്‍ഭത്തില്‍ മൂന്നോ നാലോ അതിലധികമോ നിലകള്‍ താഴെയുള്ള ബങ്കറുകള്‍ വരെ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതുമായ ‘ഒരേഷ്‌നിക്’ എന്ന അതിശക്തമായ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈലും റഷ്യ ഈ ആക്രമണത്തില്‍ ഉപയോഗിച്ചതായി ഉക്രേനിയന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

 

ഉക്രെയ്‌നിലെ ‘സൈനിക കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍, വ്യോമതാവളങ്ങള്‍, സൈനിക-വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ആക്രമിക്കാന്‍ മറ്റ് മിസൈല്‍ സംവിധാനങ്ങള്‍ക്കൊപ്പം ഒരേഷ്‌നിക് മിസൈലും ഉപയോഗിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച സ്ഥിരീകരിച്ചു. എന്നാല്‍ ആക്രമണം നടത്തിയ കൃത്യമായ സ്ഥലങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടില്ല.

 

Latest