Connect with us

road working problem

റോഡ് പ്രവൃത്തി വൈകല്‍; കരാറുകാരായ കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെ പുറത്താക്കി

പേരാമ്പ്ര-ചക്കിട്ടപ്പാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് നടപടി; നേരത്തെ നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനും തീരുമാനിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപ്പാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്ന് കരാറുകാരനെതിരെ നടപടി. കരാറെടുത്ത കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെയാണ് പൊതുമരാമത്ത് വകുപ്പ് പുറത്താക്കിയത്. മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ച് കരാറുകാരനോട് പ്രവൃത്തി വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം പ്രവൃത്തിയില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് നടപടി.

2020 മേയ് മാസം 29നാണ് പേരാമ്പ്ര-താന്നിക്കണ്ടി-ചക്കിട്ടപ്പാറ റോഡ് പണി ആരംഭിച്ചത്. ഒമ്പത് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തികരിക്കാനായിരുന്നു കരാര്‍. ഇതിനായി പത്ത് കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയായിരുന്നു. പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്ന് മന്ത്രി റിയാസ് സ്ഥലം സന്ദര്‍ശിച്ച് സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രവൃത്തിയില്‍ ഒരു പുരോഗതിയും ഇല്ലാത്തതോടെ നടപടിക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

നേരത്തെ ദേശീയ പാത 766ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനും കഴിഞ്ഞ ദിവസം ശിപാര്‍ശ ചെയ്തിരുന്നു.
ദേശീയപാത 766 താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവൃത്തിയിലാണ് കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം വരുത്തിയത്. മുഹമ്മദ് റിയാസ് സെപ്തംബര്‍ മാസത്തില്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്‍കിയിരുന്നു. ഇതും പാലിക്കാത്തതിനെ തുടര്‍ന്നാണ് പിഴ ഇടാക്കുന്നത്.