Connect with us

Kerala

കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു ; ആകെ മരണം 11 ആയി

ഇതോടെ ആകെ മരണം 11 ആയി.

Published

|

Last Updated

തിരുവനന്തപുരം |  ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂട്ടിക്കലില്‍   ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ(29) മൃതദേഹമടക്കം ആറ് മൃതദേഹങ്ങളാണ് തിരച്ചിലില്‍ കണ്ടെത്തിയത്‌ .മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ന് 8 മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ആകെ മരണം 11 ആയി. കണ്ടെടുത്തവയില്‍ കുഞ്ഞിന്റെ മൃതദേഹവും ഉള്‍പ്പെടും.

ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹവും ലഭിച്ചു. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്.

. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കല്‍ മേഖലയില്‍ വന്‍ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറില്‍ ഏഴു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു . കൂട്ടിക്കലിലും കൊക്കയാറിലും ഇപ്പോഴും മഴ തുടരുകയാണ്. ഇനിയും ഉരുള്‍പൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുരന്തനിവാരണത്തിന് ഏതെങ്കിലുമൊരു സേനയുടെ സേവനം ലഭ്യമാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. എന്‍ ഡി ആര്‍ എഫിന്റെ 5 സംഘം കൂടി എത്തും. രണ്ട് സംഘം കൂടി ഇടുക്കിയിലേക്ക് തിരിക്കും. ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലില്‍ എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് എത്തും.എസ് ഡി ആര്‍ എഫ് ഫണ്ട് എല്ലാ ജില്ലകള്‍ക്കും ലഭ്യമാക്കും. ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും പണത്തിന്റെ പ്രശ്‌നമില്ലെന്നും മന്ത്രി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു

 

Latest