Nipah virus
നിപ: ഏഴ് ഫലം കൂടി നെഗറ്റീവ്; പ്രദേശത്ത് അസ്വാഭാവിക മരണമോ പനിയോ കണ്ടെത്തിയിട്ടില്ല
നിലവില്‍ ഏഴ് പേര്‍ക്കാണ് ലക്ഷണങ്ങളുള്ളത്.
കോഴിക്കോട് | നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഏഴ് പേരുടെ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ 68 പേരുടെ ഫലം നെഗറ്റീവ് ആയി. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 274 ആയി. ഇവരില്‍ 149 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ള 47 പേരുമുണ്ട്. നിലവില്‍ ഏഴ് പേര്‍ക്കാണ് ലക്ഷണങ്ങളുള്ളത്. ഇവരുടെ ലക്ഷണങ്ങള്‍ തീവ്രമല്ല. ചെറിയ തലവേദനയും പനിയുമാണുള്ളത്.
അതേസമയം, നിപ കണ്ടെത്തിയ പ്രദേശത്തിന്റെ മൂന്ന് കി മീ പരിധിയില്‍ നടത്തിയ ഹൗസ് ടു ഹൗസ് സര്‍വേയില്‍ സമീപ ദിവസങ്ങളിൽ അസ്വാഭാവിക പനിയോ മരണമോ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. 89 പേര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവിടെ മൊബൈല്‍ പരിശോധനാ കേന്ദ്രങ്ങള്‍ സംവിധാനിച്ചിട്ടുണ്ട്.