Connect with us

Ongoing News

നാല് ഗോളിന്റെ മിന്നും ജയവുമായി മുംബൈ; ഒന്നിലൊതുങ്ങി ഒഡീഷ

Published

|

Last Updated

പനാജി | ഐ എസ് എലില്‍ മിന്നുന്ന ജയവുമായി മുംബൈ സിറ്റി എഫ് സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഒഡീഷ എഫ് സിയെയാണ് മുംബൈ തകര്‍ത്തു വിട്ടത്. ഐഗര്‍ ആങ്കുലോ, ബിപിന്‍ സിങ് എന്നിവര്‍ ടീമിനായി രണ്ട് വീതം ഗോള്‍ സ്‌കോര്‍ ചെയ്തു. മത്സരം 73 മിനുട്ടുകള്‍ പിന്നിടുമ്പോള്‍ തന്നെ ഒഡീഷയെ മുംബൈ ഗോളില്‍ മുക്കിക്കഴിഞ്ഞിരുന്നു. ചാരുതയേറിയ നീക്കങ്ങളിലൂടെയാണ് ഒഡീഷയുടെ വലയിലേക്ക് നാലു ഷോട്ടുകള്‍ മുംബൈ അടിച്ചുകയറ്റിയത്. മുംബൈ സമഗ്രാധിപത്യം കാഴ്ചവച്ച മത്സരമായിരുന്നു ഇത്. അതേസമയം, ഒഡീഷ തൊട്ടതെല്ലാം പിഴച്ചു. കിട്ടിയ അവസരങ്ങളില്‍ ഒന്ന് മാത്രമാണ് അവര്‍ക്ക് മുതലാക്കാനായത്.

കളിയുടെ 41 ാം മിനുട്ടിലാണ് മുംബൈ സ്‌കോറിങിന് തുടക്കമിട്ടത്. ആര്‍ ബെക്കെയില്‍ നിന്ന് ലഭിച്ച പാസ് ബിപിന്‍ സിങ് ലക്ഷ്യത്തിലെത്തിച്ചു. രണ്ടാമത്തെ ഗോളിനെ രണ്ടു മിനുട്ട് കൂടി മാത്രമേ കാക്കേണ്ടി വന്നുള്ളൂ. എ ജഹോയുടെ അസിസ്റ്റ് ബിപിന്‍ സിങ് ഒഡീഷ വലയിലേക്ക് മനോഹരമായി കണക്ട് ചെയ്തു. അടുത്ത ഊഴം വീണ്ടും ഐഗര്‍ ആങ്കുലോയുടെതായിരുന്നു. ഇത്തവണ ടി ബി സിങിന്റെ പാസില്‍ നിന്നായിരുന്നു ആങ്കുലോയുടെ ഗോള്‍. 70 ാം മിനുട്ടിലാണ് ഈ ഗോള്‍ പിറന്നത്. മൂന്ന് മിനുട്ടുകള്‍ക്കകം ബിപിന്‍ സിങ് മുംബൈയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മത്സരത്തിന്റെ അവസാന മിനുട്ടില്‍ ലതിംപുല ജൊനാതസിന്റെ വകയായിരുന്നു ഒഡീഷയുടെ ആശ്വാസ ഗോള്‍. ഈ വിജയത്തോടെ മുംബൈ 25 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 21 പോയിന്റുള്ള ഒഡീഷ ഏഴാം സ്ഥാനത്ത് തുടരുന്നു.