From the print
കർണാടക വിധാൻ സഭക്ക് മലയാളി നാഥൻ
മംഗളൂരുകാരനെങ്കിലും മലയാളി പാരമ്പര്യമുള്ള യു ടി ഖാദർ ഇന്ന് കർണാടക നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് ഈ ചരിത്ര നേട്ടം.

കോഴിക്കോട്| കർണാടക നിയമസഭ (വിധാൻ സഭ) ക്ക് ഇനി മലയാളി നാഥൻ. മംഗളൂരുകാരനെങ്കിലും മലയാളി പാരമ്പര്യമുള്ള യു ടി ഖാദർ ഇന്ന് കർണാടക നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് ഈ ചരിത്ര നേട്ടം. കർണാടകയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ നിന്നുള്ള ആദ്യത്തെ സ്പീക്കർ കൂടിയാകും ഖാദർ.
ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽ നിന്ന് അഞ്ചാം തവണയാണ് ഖാദർ നിയമസഭയിലെത്തുന്നത്. മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച മന്ത്രിയെന്ന ഖ്യാതി കരസ്ഥമാക്കിയ അദ്ദേഹത്തിന് ഇത്തവണ ലഭിച്ചതാകട്ടെ സ്പീക്കർ സ്ഥാനവും.
ആരോഗ്യം, ഭക്ഷ്യ-സിവിൽ സപ്ലൈസ്, നഗര വികസന വകുപ്പുകളാണ് യു ടി ഖാദർ നേരത്തേ വഹിച്ചത്. ഭരണതലത്തിലെ മികവ് തന്നെയാണ് 53കാരനായ ഖാദറിന് തുടർച്ചയായി മന്ത്രി പദവികളിലേക്കും ഇപ്പോൾ സ്പീക്കർ സ്ഥാനത്തേക്കും കടന്നുവരാൻ കളമൊരുക്കിയത്.
കാസർകോട് ഉപ്പള പള്ളം സ്വദേശിയായ പിതാവ് യു ടി ഫരീദിലൂടെയാണ് രാഷ്ട്രീയ അരങ്ങേറ്റം. മംഗലാപുരത്തേക്ക് താമസം മാറിയ പിതാവ് നാല് തവണ ഉള്ളാളിൽ (മംഗളൂരു) നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിതാവിന്റെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ 2007ൽ യു ടി ഖാദർ എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു അദ്ദേഹം. ഇതിന് മുമ്പത്തെ സർക്കാറിൽ 13 മന്ത്രിമാരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഒറ്റയടിക്ക് മാറ്റിയപ്പോഴും ഖാദറിന് ഇളക്കം തട്ടിയില്ല. നിയമ ബിരുദധാരിയായ അദ്ദേഹം ദക്ഷിണ കന്നഡ ജില്ലയിലെ എൻ എസ് യുവിന്റെ ജനറൽ സെക്രട്ടറിയായാണ് പൊതുരംഗത്ത് തുടക്കം കുറിക്കുന്നത്. 2020ൽ കെ പി സി സി വക്താവായും സെക്രട്ടറിയായും പ്രവർത്തിച്ചു.
കേരളവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ ലമീസ കാസർകോട് ചട്ടഞ്ചാൽ സ്വദേശിനിയാണ്. ഏക മകൾ ഹവ്വ നസീമ ഖുർആൻ ഹിഫ്‌ള് പഠനം പൂർത്തീകരിച്ചത് മലപ്പുറം മഅ്ദിനിലെ ക്യൂലാൻഡ് അക്കാദമിയിൽ നിന്നായിരുന്നു.14ാം വയസ്സിൽ പഠനം പൂർത്തീകരിച്ചു. ഇപ്പോൾ മംഗളൂരുവിലാണ് പഠനം തുടരുന്നത്.
സ്പീക്കറാകുന്നതിന് യു ടി ഖാദർ ഇന്നലെ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇന്നാണ് തിരഞ്ഞെടുപ്പ്.