Tiger Attack
പത്തനംതിട്ടയിൽ ജനവാസ കേന്ദ്രത്തില്‍ കടുവ പോത്തിനെ കൊന്നെന്ന് നാട്ടുകാര്‍
രാവിലെ 6.30ഓടെയാണ് കടുവ പോത്തിനെ ആക്രമിക്കുന്നത് ടാപ്പിംഗ് തൊഴിലാളികള്‍ കണ്ടത്.
പത്തനംതിട്ട | വടശ്ശേരിക്കരക്ക് സമീപം ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ പോത്തിനെ ആക്രമിച്ച് കൊന്നതായി നാട്ടുകാര്‍. മുക്കുഴിക്ക് സമീപം കോടമലയില്‍ ആല്‍ബിന്റെ ഫാമിലെ പോത്തിനെയാണ് കടുവ കൊന്നത്. ഇന്ന് രാവിലെ 6.30ഓടെയാണ് കടുവ പോത്തിനെ ആക്രമിക്കുന്നത് ടാപ്പിംഗ് തൊഴിലാളികള്‍ കണ്ടത്.
പോത്തിനെ അക്രമിച്ച് 20 അടിയിലേറെ ദുരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതായി ദൃക്‌സാക്ഷിയായ ടാപ്പിംഗ് തൊഴിലാളി സുമംഗല പറഞ്ഞു. വരുമ്പോള്‍ കുറച്ച് മാനുകള്‍ വനത്തിന് എതിര്‍ഭാഗത്തെക്ക് ഓടുന്നത് കണ്ടു. തൊട്ടടുത്ത് എത്തിയപ്പോഴാണ് സുമംഗലയും ഒപ്പമുണ്ടായിരുന്ന ആളും കടുവ പോത്തിനെ തിന്നുന്നതായി കണ്ടത്. ഭയന്ന് നിലവിളിച്ചതോടെ കടുവ കാട്ടിലേക്ക് ഓടിപ്പോയി.
പ്രദേശത്ത് കടുവക്ക് പുറമെ ആന, പുലി മൃഗങ്ങളുടെയും ശല്യം രൂക്ഷമാണെന്ന് കോടമല റബ്ബര്‍ എസ്‌റ്റേറ്റ് ഉടമ ശ്രീകുമാര്‍ പറഞ്ഞു. നിലവില്‍ ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്നും ശ്രീകുമാര്‍ പറഞ്ഞു. വന്യമൃഗ ശല്യത്തെപ്പറ്റി വനം വകുപ്പ് അധിക്യതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.